തിരുവനന്തപുരം : ചാലിയാര്‍ പുഴയ്‌ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നുവീണ സംഭവത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ വെളളപൂശാന്‍ ശ്രമിച്ച് കിഫ്ബി. ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് അപകടകാരണമെന്ന് വിശദീകരിക്കുന്ന കിഫ്ബി ഗുണനിലവാര പ്രശ്‌നമല്ല തൊഴിലാളികളുടെ വീഴ്ചയാണ് അപകടകാരണമെന്നും പറയുന്നു.
സൈറ്റില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗര്‍ഡറുകളുടെ നിര്‍മാണം. താല്‍ക്കാലിക താങ്ങും ട്രസും നല്‍കി പിയര്‍ ക്യാപിന്റെ മധ്യത്തിലായാണ് ഗര്‍ഡറുകള്‍ നിര്‍മിച്ചത്. തൊണ്ണൂറ് മെട്രിക് ടണ്‍ ആണ് ഓരോ ഗര്‍ഡറിന്റെയും ഏകദേശ ഭാരം. ആദ്യഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗര്‍ഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റും.
കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗര്‍ഡറുകളെ 100-150മെട്രിക് ടണ്‍ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയര്‍ത്തും. മെയ് 16 ന് മൂന്നാം ഗര്‍ഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കുകള്‍ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. രണ്ടു ഹൈഡ്രോളിക് ജാക്കുകളുടെയും ചലനങ്ങള്‍ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്.
ആദ്യ ഘട്ടത്തിലെ താഴ്‌ത്തല്‍ പൂര്‍ത്തിയായശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ ഒരു വശത്തേക്ക് ചരിയുകയും ആണ് ഉണ്ടായതെന്ന് കിഫ്ബി വിശദീകരിക്കുന്നു. ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തില്‍ കലാശിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്ന് കിഫ്ബി പറയുന്നു.
നിര്‍മാണത്തില്‍ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തില്‍ മനസിലായിട്ടുള്ളതെന്നും വിശദീകരണത്തില്‍ പറയുന്നു. സംഭവം പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പരിശോധിക്കുന്നതിനിടയിലാണ് കിഫ്ബിയുടെ വിശദീകരണം. 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്.