പത്തനംതിട്ട : കഴിഞ്ഞ ദിവസം കുമ്പഴ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമ്പഴ വെട്ടൂര്‍ എരുത്തിക്കൽ മേപ്പുറത്ത് ശ്രീകുമാര്‍ (54) മരണമടഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുമ്പ് ചിറ്റാറിലും പിന്നീട് കുമ്പഴയിലും ശ്രീദേവി ഹോട്ടല്‍ നടത്തിയിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ 8 മുതൽ 12 വരെ വടശേരിക്കരയിലുള്ള സഹോദരിയുടെ വസതിയിൽ (വടശേരിക്കര – പെരുനാട് റൂട്ടിൽ) പൊതു ദർശനത്തിനു വെക്കുന്നതും ചടങ്ങുകള്‍ അവിടെ പൂര്‍ത്തീകരിക്കുന്നതുമാണ്. തുടര്‍ന്ന് 2 മണിക്ക് വെട്ടൂരിലുള്ള വീട്ടുവളപ്പില്‍ സംസ്കാരം നടക്കും. പിതാവ് പരേതനായ എം.എന്‍.പുരുഷോത്തമന്‍, മാതാവ് – കമലമ്മ, സഹോദരിമാര്‍ – ശ്രീദേവി, ശ്രീലത.
കഴിഞ്ഞ വ്യാഴാഴ്ചരാത്രി പത്തരയോടെ ആയിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും വെട്ടൂരിലേക്ക് പോകുവാന്‍ ബന്ധുവിന്റെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു ശ്രീകുമാര്‍. കുമ്പഴ ജംഗ്ഷന്‍ ക്രോസ് ചെയ്യുമ്പോള്‍ റാന്നി റോഡില്‍ നിന്നും പുനലൂരിലേക്ക് പോയ ലോറി ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ബൈക്കില്‍ നിന്നും തെറിച്ചു വീണു. റോഡില്‍ തലയടിച്ചു വീണ ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീകുമാര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്നാണ് വിവരം. ബൈക്ക് ഓടിച്ചിരുന്ന ബന്ധുവിന് കാര്യമായ പരിക്കുകള്‍ ഒന്നും ഉണ്ടായില്ല. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് രാത്രിതന്നെ കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. വെള്ളിയാഴ്ച സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ആശാവഹമായിരുന്നില്ല. ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് നിരന്തരമായി ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും നിഷേധാല്‍മകമായ സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആന്റോ ആന്റണി എം.പി പലവട്ടം ശ്രമിച്ചിരുന്നു എങ്കിലും കെ.എസ്.ടി.പി അധികൃതരുടെ നിലപാട് അനുകൂലമായിരുന്നില്ല. കോടികള്‍ മുടക്കി പണിതീര്‍ത്ത പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ ആവശ്യത്തിന് ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളോ സ്ഥാപിക്കുവാന്‍ കരാറുകാര്‍ തയ്യാറായിട്ടില്ല. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ നിലവാരം കുറഞ്ഞത് ആയതിനാല്‍ അതും കണ്ണടച്ചു. സന്ധ്യ മയങ്ങിയാല്‍ കുമ്പഴ ജംഗ്ഷന്‍ പൂര്‍ണ്ണമായും ഇരുട്ടിലാണ്. ഹൈവേയില്‍ കൂടി പാഞ്ഞുപോകുന്ന വാഹനങ്ങള്‍ക്ക് ഇവിടെ തിരക്കേറിയ ഒരു ജംഗ്ഷന്‍ ഉണ്ടെന്ന കാര്യം അറിയില്ല. ഇവിടെ നടക്കുന്ന അപകടങ്ങള്‍ക്ക് പിന്നില്‍ ജംഗ്ഷനിലെ വെളിച്ചമില്ലായ്മയും സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതുമാണ് പ്രധാന കാരണങ്ങള്‍. പത്തനംതിട്ട നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിക്കാമെങ്കിലും അവരും നിസ്സംഗതയിലാണ്.






























