തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിൽ രൂക്ഷ വിമർശനവുമായി എം വി ജയരാജൻ. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന് എം വി ജയരാജൻ പറഞ്ഞു. ബി ജെ പി– കോൺഗ്രസ് ബന്ധത്തിൻ്റെ വിശ്വാസ്യത സുദൃഡമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിൽ ബി ജെ പി സ്വീകരിച്ച നയം തന്നെയാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിച്ചതെന്ന് പറഞ്ഞ അദ്ദേഹം എസ്ഐആറിലൂടെ യുഡിഎഫിനെ അധികാരത്തിലെത്തിച്ചത് രത്തൻ ഖേൽക്കറാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് അർഹരെ കൂട്ടത്തോടെ നീക്കം ചെയ്യുകയും അനർഹരെ കൂട്ടിച്ചേർക്കുകയും ചെയ്തു. യുഡിഎഫുകാരായ വ്യാജ വോട്ടറന്മാരെ ചേർത്തു. ഇതിന് യുഡിഎഫിനൊപ്പം രത്തൻ ഖേൽക്കർ കൂട്ടുനിന്നെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് – ബിജെപി ബന്ധത്തിൻ്റെ ഭാഗമായാണ് രത്തൻ ഖേൽക്കറുടെ നിയമനമെന്ന് എം വി ജയരാജൻ വ്യക്തമാക്കി. വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതും ഈ ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി അടുപ്പമുള്ള മുഖ്യമന്ത്രിയാണ് വി ഡി സതീശൻ എന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ ദുരൂഹമായ മംഗലാപുരം സന്ദർശനവും ഇതിനോടൊപ്പം കൂട്ടിവായ്ക്കണമെന്നും എം വി ജയരാജൻ പറഞ്ഞു. കെ സി വേണുഗോപാലിൻ്റെയും ചെന്നിത്തലയുടെയും പ്രതികരണത്തിലൂടെ പുറത്തുവന്നത് കോൺഗ്രസിനുള്ളിലെ ഭിന്നതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖജനാവ് കാലിയാണെന്ന കോൺഗ്രസിൻ്റെ വാദം ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞെന്നും എംവി ജയരാജൻ ചൂണ്ടിക്കാട്ടി.






























