പത്തനംതിട്ട : കുമ്പഴ തുണ്ടുമണ്‍കര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മെയ് 18ന് പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. നഗരസഭാ പത്തൊന്‍പതാം വാര്‍ഡിലെ കോട്ടപ്പാറ മലയുടെ മുകളിലാണ് പദ്ധതിയുടെ സംഭരണി. കുമ്പഴ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു ശ്വാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യവുമായാണ് വാര്‍ഡ് കൌണ്‍സിലറും കോണ്‍ഗ്രസ് പ്രതിനിധിയുമായ അംബികാ വേണു ഈ പദ്ധതിയുമായി നീങ്ങിയത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭയുടെ ഭരണം എല്‍.ഡി.എഫിന്റെ കൈകളില്‍ ആയിട്ടും പദ്ധതി വേഗം പൂര്‍ത്തീകരിക്കുവാന്‍ അംബികാ വേണുവിന് കഴിഞ്ഞു.
കുമ്പഴ ഭാഗത്തുള്ള പതിനഞ്ച് മുതൽ ഇരുപത്തി ഒന്ന് വരെയുള്ള വാർഡുകളിലെ ആയിരം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇതിനുവേണ്ടി ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്ക് കോട്ടപ്പാറ മലയില്‍ നിര്‍മ്മിച്ചു. അച്ചൻകോവിലാറിലെ കുമ്പഴ കടവിലുള്ള പമ്പ് ഹൗസിൽ പ്രത്യേകമായി മോട്ടോറും ട്രാൻസ്‌ഫോമറും സ്ഥാപിക്കുകയും ചെയ്തു. ഇവിടെ നിന്നും വെള്ളം പമ്പ് ചെയ്തു കോട്ടപ്പാറ മലമുകളിലുള്ള ടാങ്കിൽ എത്തിച്ചാണ് വിതരണം നടത്തുക. വാർഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരുന്നത്.
രജനി പ്രദീപ് ചെയർപേഴ്സൺ ആയിരുന്ന കാലയളവിൽ ആണ് ഈ പദ്ധതി ക്കാവശ്യമായ തുക വാട്ടർ അതോറിറ്റിയിൽ ഡെപ്പോസിറ്റ് ചെയ്തത്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിൽ തന്നെ ടാങ്കിന്റെ പണികൾ പൂർത്തീകരിച്ചുവെങ്കിലും പമ്പിങ് ലൈനിന്റെ കരാറുകാരന്‍ പണി പൂര്‍ത്തിയാക്കിയിരുന്നില്ല. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് ഭരണസമിതി ഈ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും, പഴയ പൈപ്പ് ലൈനുകൾ മാറ്റുന്ന ആവശ്യത്തിലേക്കായി 43 ലക്ഷം രൂപ കൂടി നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും വാട്ടർ അതോറിറ്റിക്ക് നല്‍കുകയും ചെയ്തു. പൂർണമായും നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. രാഷ്ട്രീയത്തിന് അതീതമായി നഗരസഭാ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ ഈ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ താല്‍പ്പര്യവും കാണിച്ചിരുന്നു.
നാളെ ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് വാര്‍ഡ് കൌണ്‍സിലര്‍ അംബികാ വേണുവാണ്. കഴിഞ്ഞ പ്രാവശ്യം വനിതാ സംവരണ വാര്‍ഡില്‍ നിന്നാണ് ജയിച്ചതെങ്കില്‍ ഇപ്രാവശ്യം ജനറല്‍ വാര്‍ഡില്‍ നിന്ന് മാറ്റുരച്ചിട്ടും വന്‍ ഭൂരിപക്ഷത്തിലാണ് അംബിക ജയിച്ചത്. വാര്‍ഡിലെ എല്ലാവരുടെയും സുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അംബിക മുന്നിലുണ്ട്. നഗരസഭയുടെ പദ്ധതികള്‍ ഓരോ വീട്ടിലും അറിയിക്കുന്നതിന് ഇവര്‍ കാണിക്കുന്ന താല്‍പ്പര്യം എടുത്തുപറയേണ്ടതാണ്. ഒരു ഇരുചക്രവാഹനംപോലും ഇല്ലാത്ത ഇവര്‍ നടന്നും ഓട്ടോയിലുമാണ് ഓരോ വീടുകളിലും എത്തുന്നത്. മറ്റുള്ളവര്‍ക്ക് ഒരു മാതൃകതന്നെയാണ് പത്തൊന്‍പതാം വാര്‍ഡ് കൌണ്‍സിലര്‍ അംബികാ വേണു.