കൊല്ലം : കേരളപുരത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന യുവാവ് വീടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ച സമീപവാസിയായ യുവാവാണ് കസ്റ്റഡിയിലുള്ളത്.
കേരളപുരം പെനിയേൽ സ്കൂളിനു സമീപം കോട്ടൂർ വീട്ടിൽ കൂലിപ്പണിക്കാരനായ സുനിൽ കുമാറാണ് (39) തിങ്കളാഴ്ച രാത്രി പത്തുമണിയോടെ വീടിനുള്ളിൽ കഴുത്തിന് മാരകമായി മുറിവേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. സുനിലിന്റെ വീട്ടിൽ നിന്നു വലിയ ബഹളം കേട്ട് താൻ എത്തുമ്പോൾ 4 പേർ വീടിനു മുൻവശത്തു കൂടി ഓടിപ്പോകുന്നത് കണ്ടതായി സമീപവാസി പോലീസിനോടും നാട്ടുകാരോടും പറഞ്ഞെങ്കിലും പിന്നീട് 2 പേർ പോകുന്നതാണ് കണ്ടതെന്നു പറഞ്ഞു. ഇതിൽ സംശയം തോന്നിയ പോലീസ് മദ്യലഹരിയിലായിരുന്ന ഇയാളെ തന്ത്രപൂർവം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സുനിൽ വർഷങ്ങൾക്കു മുൻപ് ഭാര്യയുമായി പിണങ്ങി കേരളപുരത്തെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. അയൽവാസിയായ യുവാവിൽ നിന്ന് ഇയാൾ പണം കടം വാങ്ങിയിരുന്നു. സംഭവ ദിവസം ഇരുവരും മദ്യപിക്കുന്നതിനിടെ പണം തിരികെ ചോദിച്ചു. അതേച്ചൊല്ലി വഴക്കായി. തുടർന്ന് സുനിൽ കുമാർ വീടിനകത്തു കയറി കത്തിയുമായി എത്തി. തുടർന്ന് ഇരുവരും തമ്മിൽ മൽപിടിത്തം നടന്നു. പിന്നീട് സുനിലിന്റെ കൈയിൽ നിന്നു കത്തി വാങ്ങി വെട്ടിയും കുത്തിയും വീഴ്ത്തിയ ശേഷം ഇയാൾ ബഹളം കൂട്ടി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി സുനിലിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുണ്ടറ എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യം ചെയ്തത് ഇയാൾ തന്നെയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള യുവാവിനെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ സുനിൽ കുമാറിന്റെ മൃതദേഹം കേരളപുരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.