പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത വാഹനാപകടങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്നിട്ടുള്ളത്. ഇതില്‍ മരണം സംഭവിച്ചവരും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്. ഏകദേശം 153.6 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിച്ച കേരളത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ സംസ്ഥാന പാതയാണ് പുനലൂര്‍ – മൂവാറ്റുപുഴ. പ്ലാച്ചേരി മുതല്‍ കോന്നി വരെയും കോന്നി മുതല്‍ പുനലൂര്‍ വരെയുമുള്ള രണ്ട് റീച്ചുകളിലായാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നത്.
റോഡിലെ വിവിധ ഭാഗങ്ങളില്‍ പല വീതിയിലാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 13.2 മീറ്റര്‍ മുതല്‍ 23.28 മീറ്റര്‍ വരെ വീതിയിലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ സംസ്ഥാനപാതയുടെ റാന്നി മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഒട്ടനവധി വാഹനാപകടങ്ങളാണ് നടന്നിട്ടുള്ളത്. റോഡ് നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പലയിടത്തും ആവശ്യമായ വീതി എടുത്തില്ലെന്നാണ് ആക്ഷേപം. സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് ഇത്തരത്തില്‍ റോഡ് വീതി കുറച്ച് നിര്‍മ്മിച്ചത് എന്നും ആക്ഷേപമുയരുന്നു.
റോഡ് വീതിയിലാതെ വന്നതോടെ വാഹനാപകടങ്ങളും വര്‍ധിച്ചു. റാന്നി, മന്ദമരുതി, മണ്ണാറക്കുളഞ്ഞി, മൈലപ്ര, കുമ്പഴ, മല്ലശ്ശേരിമുക്ക്, ഇളകൊള്ളൂര്‍ പള്ളിപ്പടി, ഈട്ടിമൂട്ടില്‍പടി, പുളിമുക്ക്, ചിറ്റൂര്‍ മുക്ക്, മാമൂട്, കോന്നി, മാരൂര്‍പാലം, എലിയറയ്ക്കല്‍, പൂവന്‍പാറ, വകയാര്‍, മുറിഞ്ഞകല്‍, കൂടല്‍, കലഞ്ഞൂര്‍ വരെയുള്ള സ്ഥലങ്ങള്‍ സ്ഥിരം അപകട മേഖലകളായി മാറിയിട്ടുണ്ട്. സംസ്ഥാന പാതയ്ക്ക് ആവശ്യമായ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡിലെ പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ ഭാഗങ്ങളിലും സിഗ്നല്‍ സംവിധാനമില്ല. നിര്‍മ്മാണ ചുമതലയുള്ള കെ.എസ്.റ്റി.പി ഇതൊന്നും നടപ്പാക്കിയതുമില്ല. കോന്നി സെന്‍ട്രല്‍ ജംഗ്ഷനിലും കുമ്പഴയിലും റാന്നി സെന്‍ട്രല്‍ ജംഗ്ഷനിലും അടക്കം വാഹനാപകടങ്ങള്‍ പതിവാണ്.
ഈ അടുത്ത കാലത്താണ് കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ഇത് സ്ഥാപിച്ചതിലെ ന്യൂനതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. 27 വൈറ്റിംഗ് ഷെഡുകളാണ് ആകെ നിരംമിച്ചിരിക്കുന്നത്. ഒരു വൈറ്റിംഗ് ഷെഡിന് 8.24 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ് കണക്കാക്കിയിരുന്നത്. കുടിവെള്ളവും വൈഫൈ സംവിധാനവുമടക്കം വൈറ്റിംഗ് ഷെഡില്‍ ഉണ്ടായിരിക്കണം എന്നായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രം ചിലവാക്കി നിര്‍മ്മിച്ച വൈറ്റിംഗ് ഷെഡില്‍ ഈ പറഞ്ഞ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല. ഇതില്‍ തന്നെ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തം. റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജ്ജിയെ തുടര്‍ന്ന് നിര്‍മ്മാണം ഏറ്റെടുത്ത കരാര്‍ കമ്പനി റോഡ് പൊളിച്ച് നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ ചിലവാക്കിയ തുക സര്‍ക്കാരിന് മടക്കി നല്‍കുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ കോടതി വിധി ഇപ്പോഴും നടപ്പായിട്ടില്ല.
യാത്രക്കിടയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും യാത്രക്കാര്‍ക്ക് വിശ്രമിക്കാനുമായി റാന്നി ഭാഗത്ത് രണ്ട് പാര്‍ക്കിംഗ് ഏരിയയും നിര്‍മ്മിക്കണം എന്ന് കാരാറില്‍ പറഞ്ഞിരുന്നു. നാളിതുവരെയും ഇത് നിര്‍മ്മിച്ചിട്ടില്ല. എന്നാല്‍ ഇത് നിര്‍മ്മിച്ചു എന്നാണ് സര്‍ക്കാര്‍ തലങ്ങളില്‍ നിന്നുള്ള വിവരാവകാശ രേഖയില്‍ പറയുന്നത്. മഴക്കാലമായാല്‍ വലിയ വാഹനാപകടങ്ങളാണ് സംസ്ഥാന പാതയില്‍ നടക്കുന്നത്. വാഹനങ്ങളുടെ ടയറുകള്‍ റോഡില്‍ തെന്നി മാറിയാണ് കൂടുതലും അപകടങ്ങള്‍ നടന്നിട്ടുള്ളത്. റോഡ് നിര്‍മ്മാണത്തിലെ ആശാസ്ത്രീയതയാണ് ഈ അപകടങ്ങള്‍ക്ക് കാരണം എന്ന് പറയുമ്പോഴും ഇത് കണ്ടെത്താന്‍ യാതൊരു ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടില്ല.































