വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ രൂപപ്പെട്ട വൻ ഗർത്തം പത്തനംതിട്ട മീഡിയ പുറത്തുവിട്ട വാർത്തയെ തുടർന്ന് അടച്ചു. ഇടമൺ സോബാർ പള്ളിക്കു സമീപം റോഡിന്‍റെ വശത്ത് രൂപപ്പെട്ടിരുന്ന അപകടകരമായ കുഴിയാണ് കരാറുകാരൻ മെറ്റൽ നിരത്തി മൂടിയത്. റോഡിന്‍റെ വശം കോൺക്രീറ്റ് ചെയ്തതിന് പിന്നാലെ പെയ്ത കനത്ത മഴയിലാണ് കോൺക്രീറ്റ് മിശ്രിതം ഒഴുകിപ്പോയി വലിയ ഗർത്തം രൂപപ്പെട്ടത്. കോൺക്രീറ്റ് ഒലിച്ചുപോയി കുഴി രൂപപ്പെട്ടിട്ടും ഇത് മൂടാനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ അധികൃതർ തയ്യാറായിരുന്നില്ല.
ഇതുമൂലം രാത്രി സമയങ്ങളില്‍ ഉള്‍പ്പടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ വലിയ സാധ്യതയുണ്ടായിരുന്നു. റോഡിലെ ഈ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ‘പത്തനംതിട്ട മീഡിയ’ വാർത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കരാറുകാരൻ അടിയന്തരമായി ഇടപെട്ട് ഗർത്തത്തിൽ മെറ്റൽ നിരത്തി താത്കാലികമായി അപകടഭീഷണി ഒഴിവാക്കിയത്. നിലവിൽ മെറ്റൽ ഇട്ട് കുഴി മൂടിയിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് സുരക്ഷിതമായ രീതിയിൽ വശം പുനർനിർമിച്ച് അപകട ഭീതി ഒഴിവാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.





























