കുവൈറ്റ് സിറ്റി : ചെലവ് വർധിച്ചത് നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കോവിഡ് ആരംഭിച്ചതിന് ശേഷം നിർമാണ വസ്തുക്കളിൽ 30 ശതമാനം വില വർധനയുണ്ടായി. കുവൈറ്റിൽ നിരവധി അസംസ്കൃത വസ്തുക്കൾക്ക് 40 ശതമാനം വില വർധിച്ചതായി കരാറുകാര്‍ പറഞ്ഞു. ഉൽപന്നങ്ങളുടെ വില വർധനക്കൊപ്പം ജോലിക്കാരുടെ ക്ഷാമവും കൂലി ഉയർന്നതും റെഗുലർ, ടെക്നിക്കൽ ജോലിക്കാരെ പുതിയ വിസയിൽ കൊണ്ടുവരാനുള്ള പ്രയാസങ്ങളും മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ചരക്കുനീക്കത്തിനുള്ള ചെലവും വർധിച്ചു. കൺസ്ട്രക്ഷൻ കാർഗോ ഷിപ്പുകളുടെ മറൈൻ ഇൻഷുറൻസ് തുകയും വർധിച്ചു. കഴിഞ്ഞവർഷം നിരവധി വിദേശ തൊഴിലാളികൾ കുവൈത്ത് വിട്ടു. പുതിയ വിസയിൽ പ്രത്യേകാനുമതിയോടെ അപൂർവമായി മാത്രമേ ആളുകൾ വന്നിട്ടുള്ളൂ. കോവിഡ് പ്രതിസന്ധിയും ചൈന, ഇന്ത്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്തുന്നതുമാണ് കുവൈത്തിൽ നിർമാണ അസംസ്കൃത വസ്തുക്കൾക്ക് വില കയറാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പല റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും പാതിവഴിയിൽ നിർത്തിവെച്ചിരിക്കുകയാണ്. പ്രാഥമിക ഘട്ടത്തിലുള്ളവ തൽക്കാലം നിർമാണം ആരംഭിക്കാതെ നല്ല സമയത്തിനായി കാത്തിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ പുതിയ വൻകിട പദ്ധതികളെല്ലാം കുവൈത്ത് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. സ്വകാര്യ റിയൽ എസ്റ്റേറ്റ് രംഗവും കിതപ്പിലാണ്. ആയിരക്കണക്കിന് തൊഴിൽ സൃഷ്ടിച്ചിരുന്ന മേഖലയാണ് മാന്ദ്യം അഭിമുഖീകരിക്കുന്നത്. യന്ത്രങ്ങൾ പ്രവർത്തിക്കാതെ കേടുപിടിക്കുമെന്ന ആശങ്കയുമുണ്ട്.