തിരുവനന്തപുരം : ചില കരാറുകാരും മരാമത്ത് ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നു നിയമസഭയിൽ തുറന്നടിക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പ്രേരിപ്പിച്ചത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. ഈ അവിശുദ്ധ ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ടു നിയമസഭയിൽ മന്ത്രി പറഞ്ഞ വാക്കുകളാണു കരാറുകാരുമായി ബന്ധപ്പെട്ട വിവാദത്തിലേക്കു നയിച്ചത്.
കരാറുകാർക്കു വേണ്ടിയുള്ള ഒരു സമ്മർദവും അനുവദിക്കില്ലെന്നു വ്യക്തമാക്കാനാണ്, എംഎൽഎമാർ കരാറുകാരെക്കൂട്ടി തന്റെ ഓഫിസിൽ വരരുതെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. ഇതിനിടെ സിപിഎം അനുകൂലികൾ ഭാരവാഹിത്വത്തിലുള്ള കരാറുകാരുടെ സംഘടനയായ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷൻ മന്ത്രിയുടെ പ്രസ്താവന ചർച്ച ചെയ്യാൻ അടിയന്തര നേതൃയോഗം വിളിച്ചു.
മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിലെ മുൻ എംഎൽഎ വി.കെ.സി.മമ്മദ് കോയയാണ് ഫെഡറേഷന്റെ പ്രസിഡന്റ്. കരാറുകാരുടെ പ്രബല സംഘടനയായ ഓൾ കേരള ഗവവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ സംസ്ഥാന നേതൃയോഗം 26നും ചേരുന്നുണ്ട്.
മന്ത്രിയുടെ പ്രസ്താവന കരാറുകാരെയാകെ പ്രതിക്കൂട്ടിൽ നിർത്തുന്നതിനു തുല്യമായെന്നും എംഎൽഎമാർ പോലും അകറ്റിനിർത്തേണ്ട വിഭാഗമായി കരാറുകാരെ ചിത്രീകരിച്ചുവെന്നുമാണു സംഘടനകളിലെ പൊതുവികാരം. ഈ വികാരം സർക്കാരിനെ അറിയിക്കാനാണു നേതൃയോഗങ്ങൾ.
ഏറ്റവുമൊടുവിൽ പുറത്തുവന്ന സിഎജി റിപ്പോർട്ടിലാണു ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന കുറ്റപ്പെടുത്തലുള്ളത്. റോഡു പണിക്കു ബിറ്റുമിൻ വാങ്ങിയ ഇൻവോയ്സുകളുടെ ഒറിജിനലും പകർപ്പും വ്യത്യസ്ത പ്രവൃത്തികൾക്കു സമർപ്പിച്ചു കരാറുകാർ അനധികൃതമായി പണം പറ്റിയെന്നും 30.65 ലക്ഷം രൂപ അധികലാഭം നേടിയെന്നും റിപ്പോർട്ടിലുണ്ട്. ഒറിജിനൽ ഇൻവോയ്സുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ബിറ്റുമിന്റെ പണം കൊടുക്കാൻ പാടുള്ളൂവെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്.
ബിറ്റുമിന്റെ വില എസ്റ്റിമേറ്റ് വിലയെക്കാൾ കുറയുമ്പോൾ നേട്ടം വകുപ്പിനു കിട്ടുന്നില്ലെന്നും കരാറുകാരൻ സ്വന്തമാക്കുന്നുവെന്നുമാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. വിലവ്യത്യാസം കരാറുകാരനിൽ നിന്ന് ഈടാക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടതുമൂലം 4.36 കോടി രൂപയുടെ അനർഹമായ നേട്ടമാണു കരാറുകാർക്കു ലഭിച്ചത്. കരാറുകാർക്ക് അനുകൂലമായി എസ്റ്റിമേറ്റ് പുതുക്കി നൽകി അനർഹ ലാഭമുണ്ടാക്കിക്കൊടുത്തുവെന്ന കണ്ടെത്തലുമുണ്ട്.