കുവൈത്ത് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയുടെ ക്രൂരത മറനീക്കി പുറത്തുവരുന്നു. 7 മാസം ഗർഭിണിയായ മലയാളി യുവതിക്കും ഭർത്താവിനും വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ക്രൂരതയുടെ കഥകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുള്ള, ഭാര്യ ആത്തിക്ക എന്നിവർക്ക് നേരെയാണു എംബസിയുടെ ഈ ക്രൂരത. യാത്രക്കാരുടെ മുൻഗണന പട്ടികയിൽ അർഹരായിട്ടും മൂന്നു തവണ യാത്ര നിഷേധിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് എംബസിയുടെ ഈ പ്രതികാര നടപടി. ഏഴു മാസം ഗർഭിണിയാണു അബ്ദുല്ലയുടെ ഭാര്യ ആത്തിക്ക. വന്ദേഭാരത് ദൗത്യ പ്രകാരം നാട്ടിലേക്ക് പോകുന്നതിനു ഇരുവരും നേരത്തെ എംബസിയിൽ പേരു രജിസ്റ്റർ ചെയ്തിരുന്നു. വന്ദേ ഭാരത് മിഷൻ പ്രകാരമുള്ള കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേ തുടർന്ന് പല തവണ എംബസിയിൽ ബന്ധപ്പെട്ടു. ആദ്യ ദിവസം ഇവരോട് വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നും അവിടെ നിന്ന് സീറ്റ് ലഭ്യമാക്കാമെന്നും എംബസിയിൽ നിന്ന് അറിയിച്ചു. എന്നാൽ മംഗഫിലെ താമസ സ്ഥലത്തു നിന്നും വിമാനത്താവളത്തിൽ എത്തിയ ഇവരെ തിരിച്ചയക്കുകയായിരുന്നു.
പിന്നീട് 13 നു പുറപ്പെട്ട കോഴിക്കോട് വിമാനത്തിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ വീണ്ടും വിമാനത്താവളത്തിൽ എത്തിയെങ്കിലും അന്നും നിരാശയായിരുന്നു ഫലം. തന്റെ കൺമുന്നിൽ വെച്ച് എംബസി ഉദ്യോഗസ്ഥർ അനർഹരായ പലർക്കും സീറ്റ് തരപ്പെടുത്തി കൊടുക്കുന്നതിന് ഇവര്‍ സാക്ഷികളായി. പിന്നീട് പല തവണ എംബസിയുമായി ബന്ധപ്പെടുകയും യാത്രയുടെ അടിയന്തിര സാഹചര്യം അറിയിച്ച് കൊണ്ട് മെയിൽ അയക്കുകയും ചെയ്തു. എന്നിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതേ തുടർന്നാണു കഴിഞ്ഞ ദിവസത്തെ കണ്ണൂർ വിമാനത്തിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ മൂന്നാം തവണയും ഇവർ വിമാനത്താവളത്തിലേക്ക് പോയത്. എന്നാൽ വിമാനത്താവളത്തിൽ ഉണ്ടായിരുന്ന എംബസി അധികൃതർ വീണ്ടും തഴയുകയായിരുന്നു. ഇതേ തുടർന്ന് വിമാനത്താവളത്തിലെ സ്വദേശി ഉദ്യോഗസ്ഥനെ സമീപിച്ച് യുവാവ് കാര്യങ്ങൾ വിശദീകരിച്ചു. ഇവരുടെ അവസ്ഥ നേരിട്ട് ബോധ്യമായ ഉദ്യോഗസ്ഥൻ എംബസി ഉദ്യോഗസ്ഥനോടു ഇവർക്ക് നാളത്തെ തിരുവനന്തപുരം വിമാനത്തിൽ നിർബന്ധമായും സീറ്റ് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇവരോട് നാളെ വിമാനത്താവളത്തിൽ എത്തി തന്നെ സമീപിക്കുവാനും സ്വദേശിയായ ഉദ്യോഗസ്ഥൻ അറിയിക്കുകയും ചെയ്തു. ഇത് പ്രകാരം വീണ്ടും യാത്രക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് എംബസിയിൽ നിന്നും ഇവർക്ക് ഫോൺ ലഭിക്കുന്നത്. വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കിയ കാരണത്താൽ നിങ്ങളുടെ എംബസി രജിസ്ട്രേഷൻ റദ്ദ് ചെയ്തുവെന്നും അതിനാൽ ഇനി യാത്ര ചെയ്യാൻ സാധിക്കില്ലെന്നുമാണ് മലയാളി ഉദ്യോഗസ്ഥൻ ഇവരെ അറിയിച്ചിരിക്കുന്നത്. അംബാസഡറുടെ നിർദ്ദേശത്തെ തുടർന്നാണു നടപടി എന്നും എംബസി ഉദ്യോഗസ്ഥൻ യുവാവിനെ അറിയിച്ചിട്ടുണ്ട്. ആകെ നിരാശയിലാണ് ഈ കുടുംബം.
യാത്രക്കാരുടെ മുൻഗണന ക്രമം അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണു പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ കണ്ണൂരിലേക്ക് പോയ വിമാനത്തിലും അനർഹരായ നിരവധി പേർ ഇടം പിടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. എംബസ്സിയിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റം വളരെ മോശമെന്നാണ് മിക്കവരും പറയുന്നത്. വന്യമൃഗങ്ങള്‍ കാണിക്കുന്ന ദയപോലും ഇന്ത്യാക്കാരായ ഈ ഉദ്യോഗസ്ഥര്‍ സ്വന്തം രാജ്യക്കാരോട് കാണിക്കുന്നില്ല. വഴിവിട്ട നടപടികള്‍ സ്വീകരിക്കുന്ന ഇവരെ നിലക്ക് നിര്‍ത്തുവാന്‍ ആരും മിനക്കെടാറില്ല. 7 മാസം ഗർഭിണിയായ മലയാളി യുവതിക്കും ഭർത്താവിനും നേരെ കാണിച്ചത് അത്യന്തം നികൃഷ്ടമായ നടപടിയാണ്. ഇതിനെതിരെ പ്രതികരിക്കുവാന്‍ ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും തയ്യാറാകണം. വന്ദേ ഭാരത് മിഷൻ വഴി മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നാട്ടിലേക്ക് പോകുവാന്‍ ഇന്ത്യന്‍ പൌരന് അവകാശമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാരെയും പ്രത്യേക താല്‍പ്പര്യമുള്ളവരെയും മുന്തിയ പരിഗണന നല്‍കി ലിസ്റ്റില്‍ തിരുകിക്കറ്റുകയാണ് ചെയ്തുവരുന്നത്. തന്മൂലം അര്‍ഹരായിട്ടുള്ളവര്‍ തഴയപ്പെടുന്നു. കുവൈറ്റിലെ ഇന്ത്യന്‍ എംബസ്സിയുടെ വഴിവിട്ട നടപടികള്‍ അന്വേഷിക്കുകയും, കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുള്ള, ഭാര്യ ആത്തിക്ക എന്നിവർക്ക് നാട്ടിലേക്ക് എത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുകയും വേണം.