കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉൽപ്പാദന പ്ലാന്‍റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്‍റെ ആക്രമണം. ആക്രമണത്തെത്തുടർന്ന് പ്ലാന്‍റിൽ വീണ്ടും വൻ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉൽപ്പാദന യൂണിറ്റുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് അടിയന്തര കർമ്മപദ്ധതികൾ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു.
അപകടമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം പ്ലാന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്.
രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്‍റെ സ്ഥിരത ഉറപ്പാക്കാനും തടസ്സമില്ലാതെ സേവനം നൽകാനും സാങ്കേതിക വിദഗ്ധർ ഇരുപത്തിനാല് മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രിഡ് സൂചകങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, പവർ നെറ്റ്‌വർക്കിന് ഉണ്ടാകാൻ സാധ്യതയുള്ള ആഘാതം പരമാവധി കുറയ്ക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.






























