തിരുവനന്തപുരം : സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെതിരെ നാളെ അച്ചടക്ക നടപടിയെടുക്കുമെന്ന് എ.ഐ.സി.സി അംഗം കെ.സി വേണുഗോപാൽ. നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എ.ഐ.സി.സിക്ക് ശുപാർശക്കത്ത് നൽകിയിട്ടുണ്ട്. എ.കെ ആന്റണി അദ്ധ്യക്ഷനായ അച്ചടക്ക സമിതിക്ക് മുന്നിൽ വിഷയമെത്തിയിട്ടുണ്ട്. നാളെത്തന്നെ കമ്മിറ്റി കൂടി അച്ചടക്ക നടപടി കൈക്കൊള്ളും. കെ.വി തോമസ് എ.ഐ.സി.സി മെമ്പറായതിനാൽ അച്ചടക്ക നടപടിയെടുക്കാൻ ചില നടപടിക്രമങ്ങളുണ്ട്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചുകൊണ്ടാണ് നടപടി കൈക്കൊള്ളുന്നത്.
കെ.വി തോമസിന്റെ വിഷയത്തിൽ നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും കെ റെയിലിൽ കെ.വി തോമസിന്റെ നിലപാട് വിവരമില്ലായ്മയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഇന്നലെ പ്രതികരിച്ചിരുന്നു. പാർട്ടിയുടെ പ്രഖ്യാപിത ശത്രുവാണ് അദ്ദേഹം. ഈ വിഷയത്തിൽ ഹൈക്കമാൻഡിന് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ചത് രാഷ്ട്രീയത്തിലെ തറവാടിത്തമില്ലായ്മയാണ്. ഗുതുതര അച്ചടക്ക ലംഘനമാണ് നടത്തിയത്. പാർട്ടി പ്രവർത്തകരുടെ വികാരം വ്രണപ്പെട്ടതിനെ തുടർന്നാണ് നടപടി. അധികാര മോഹിയായ കെ.വി. തോമസ് സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഈ നിലപാട് കൈക്കൊള്ളുന്നതെന്നും സുധാകരൻ വിമർശിച്ചു.
വലിയ വിവാദങ്ങൾക്കൊടുവിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി തോമസ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവെർക്കൊപ്പമാണ് അദ്ദേഹം വേദിപങ്കിട്ടത്.






























