കൊച്ചി : കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ (വാറ്റുപുല്ല്) കൃഷി കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി സി.എം.എഫ്.ആർ.ഐ യുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആനകൾക്ക് താൽപര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇഞ്ചിപ്പുല്‍ കൃഷി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി ഇഞ്ചിപ്പുൽ സംസ്‌കരിക്കുവാന്‍ കോതമംഗലം കോട്ടപ്പടിയിലെ വാവേലിയിൽ 500 കിലോഗ്രാം ശേഷിയുള്ള പുൽത്തൈല യൂണിറ്റും സ്ഥാപിച്ചു. ആനകൾ നശിപ്പിക്കാത്തതും കർഷകർക്ക് വരുമാനമാർഗമാകുന്നതുമാണ് ഇഞ്ചിപ്പുൽ കൃഷി. ആന ശല്യത്താൽ പരമ്പരാഗത കൃഷികൾ ഉപേക്ഷിക്കേണ്ടി വരുന്ന കർഷകർക്ക് മുന്നിൽ മറ്റൊരു സാധ്യതയായ ഇഞ്ചിപ്പുൽക്കൃഷിയെ പരിചയപ്പെടുത്തുക, സംസ്‌കരണ സൗകര്യമൊരുക്കി പുൽത്തൈലം നിര്‍മ്മിക്കുക, മൂല്യവർധിത ഉത്പന്നങ്ങളുടെ ബ്രാൻഡിംഗിലൂടെ സംരംഭ സാദ്ധ്യതകൾ ഒരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
തൈകൾ നട്ട് അഞ്ച് മാസം കൊണ്ട് ആദ്യ വിളവെടുപ്പും തുടർന്ന് ഓരോ രണ്ട് മാസങ്ങൾ കൂടുമ്പോഴും തുടർ വിളവെടുപ്പുകളും നടത്താവുന്ന വിളയാണ് ഇഞ്ചിപ്പുല്ല്. കഴിഞ്ഞ മൂന്ന് വർഷമായി കെ.വി.കെ ഈ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സംസ്‌കരണ യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. വാവേലിയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷക കൂട്ടായ്മയായ ‘ചെമ്പകമിത്ര’ സ്വയംസഹായ സംഘത്തിനാണ് യൂണിറ്റിന്റെ നടത്തിപ്പ് ചുമതല. കെ.വി.കെ നടത്തിയ പരീക്ഷണ കൃഷിയിടങ്ങളിൽ നിന്ന് പ്രതിവർഷം ഒരേക്കറിൽ 7.5 ടൺ ഇഞ്ചിപ്പുല്ല് വിളവ് ലഭിക്കുന്നുണ്ട്. ഇതിൽ നിന്നും ശരാശരി 0.80 ശതമാനം തൈലം വേർതിരിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. വേര്‍തിരിച്ചെടുക്കുന്ന തൈലത്തില്‍ ഗുണനിലവാരമുറപ്പാക്കുന്ന 80% സിട്രാൾ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സി.എസ്.ഐ.ആറിന് കീഴിൽ ലഖ്‌നൗവിലെ കേന്ദ്ര ഔഷധ-സുഗന്ധവിള ഗവേഷണ സ്ഥാപനം നടപ്പിലാക്കിവരുന്ന ദേശീയ അരോമ മിഷനിലും ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്റെ പട്ടികജാതി സബ്-പ്ലാനിലും ഉൾപ്പെടുത്തിയാണ് യൂണിറ്റ് സ്ഥാപിച്ചത്. പുൽത്തൈല നിർമാണവുമായി ബന്ധപ്പെട്ട് സമഗ്രമായ ഒരു സംരംഭകത്വ മാതൃക വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.വി.കെ മേധാവി ഡോ.ഷിനോജ് സുബ്രമണ്യൻ പറഞ്ഞു. വാസ്തവത്തിൽ എറണാകുളം ജില്ലയിൽ ഇഞ്ചിപ്പുൽ കൃഷി പുതുമയുള്ളതല്ല, ഏകദേശം ആറു മുതൽ ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ വിളയെ ആധാരമാക്കി തൈല വ്യവസായം ജില്ലയിൽ വളരെയധികം അഭിവൃദ്ധി പ്രാപിച്ചിരുന്നു. എന്നാൽ കൃഷിരീതികളിലുണ്ടായ മാറ്റങ്ങളും ശാസ്ത്രീയമല്ലാത്ത വാറ്റൽ രീതികളും കാരണം പിന്നീട് ഈ മേഖല ക്രമേണ ക്ഷയിച്ചു.
പ്രാദേശിക കർഷകർക്ക് സുപരിചിതമായ ഈ വിളയ്ക്ക് ജില്ലയിൽ വിജയകരമായ ഒരു ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ഇനങ്ങൾ, ശാസ്ത്രീയ കൃഷിരീതികൾ, ആധുനിക സാങ്കേതികവിദ്യ, മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണനം എന്നിവ സംയോജിപ്പിച്ചാൽ, ഇഞ്ചിപ്പുൽ കൃഷി വീണ്ടും ലാഭകരമായ സംരംഭമായി വളർത്തിയെടുക്കാനാകും. പുൽത്തൈലം ഉല്പാദിപ്പിക്കുന്നതിനൊപ്പം അതുപയോഗിച്ച് കൊതുക് നശീകരണ സ്‌പ്രേ, പ്രതലങ്ങൾ വൃത്തിയാക്കാനുള്ള ലായനി, അണു നശീകരണി തുടങ്ങിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലും സംഘത്തിന് പരിശീലനം നൽകാൻ കൂടി ഒരുങ്ങുകയാണ് കെ.വി.കെ. വനാതിർത്തികളിൽ കൃഷി ചെയ്യുന്നവർക്ക് മികച്ച വരുമാന മാർഗ്ഗമാകുന്ന ഈ പദ്ധതിക്ക് വനംവകുപ്പിന്റെ പിന്തുണയുമുണ്ട്. ചെമ്പകമിത്ര സംഘം ഉൽപ്പാദിപ്പിക്കുന്ന പുൽത്തൈലം സംഭരിച്ച് വനംവകുപ്പിന്റെ ‘വനശ്രീ’ ബ്രാൻഡിലൂടെ വിപണനം നടത്താൻ പദ്ധതിയുണ്ടെന്ന് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക് ഐ.എഫ്.എസ് പറഞ്ഞു.
































