കുറ്റൂർ : കറുത്താലി ഷട്ടറിന്‍റെ ഉയരക്കുറവ് നാട്ടുകാർക്ക് വീണ്ടും ദുരിതമായി മാറുന്നു. കഴിഞ്ഞയാഴ്ച വെള്ളംപൊങ്ങിയപ്പോൾ ഷട്ടർ കവിഞ്ഞ് വെള്ളം എത്തിയിരുന്നു. ഷട്ടറിന്റെ ഒരുഭാഗം തിരിച്ചുയർത്താൻ കഴിയാത്തതോടെ കയറിയ വെള്ളം തിരിച്ചിറങ്ങിപ്പോകാതെ കിടക്കുകയുംചെയ്യുന്നു. മനയ്ക്കച്ചിറ റോഡിൽ കറുത്താലി തോടിന് കുറുകെയുള്ള പാലത്തിലാണ് ഷട്ടർ. മണിമലയാറ്റിൽനിന്നുള്ള ജലത്തിന്റെ അകത്തേയ്ക്കുള്ള വരവ് നിയന്ത്രിക്കലാണ് ഷട്ടറിന്റെ പ്രധാന ഉപയോഗം. വേനൽക്കാലത്ത് ഷട്ടർ തുറന്ന് ജലം എത്തിച്ച് വെള്ളത്തിന്റെ ഉപയോഗവും നടത്തും.
പൊട്ടൻമല, ചിറ്റയ്ക്കാട്, ശാസ്തനട, ഗുരുമന്ദിരം കവല, പള്ളിമല, മധുരംപുഴ, കോതാട്ടുചിറ, ചേരിക്കൽ തോട്, ഏറ്റുകടവ് പാടശേഖരം തുടങ്ങിയ ഭാഗങ്ങൾക്കാണ് ഷട്ടർ കൊണ്ടുള്ള പ്രയോജനവും ദുരിതവും. രണ്ട് ഷട്ടറാണ് തോട്ടിലുള്ളത്. ഇവയിൽ ഒന്നിലേക്ക് ജലഅതോറിറ്റിയുടെ പൈപ്പിൽനിന്നും വെള്ളം ചീറ്റുന്നുണ്ട്. നിരന്തരം ക്ലോറിൻ കലർന്ന വെള്ളം വീണാണ് ഷട്ടർതുരുമ്പിച്ച് ഉയർത്താനാവാത്ത നിലയിലെത്തിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ജലവിതരണം സുഗമമാക്കാൻ പാലങ്ങളുടെ ഭാഗത്ത് പൈപ്പിൽ സുഷിരമിട്ട് വായു പുറത്തുകളയുന്ന രീതിയുണ്ട്. വാൽവ് സ്ഥാപിച്ചാൽ ഈ പ്രശ്‌നം ഒഴിവാകും.





























