പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും ഷൂട്ടര്‍മാരുടെ കുറവ് മൂലം പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ കാട്ടുപന്നി ഉന്മൂലനം നടപ്പാകുന്നില്ല. ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവയ്ക്കാണ് കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരവധി സ്ഥലങ്ങളില്‍ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്. എങ്കിലും പത്തനംതിട്ട ജില്ലയില്‍ ഷൂട്ടര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാര്‍ പറയുന്നു.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന ഷൂട്ടര്‍മാര്‍ക്ക് 1500 രൂപയും ജഡം ശാസ്ത്രീയമായി മറവ് ചെയ്യുന്നതിന് 2000 രൂപയും ലഭിക്കും. ഷൂട്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒരു പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഷൂട്ടര്‍ തന്നെയാണ് തൊട്ടടുത്ത പഞ്ചായത്തിലും കാട്ടുപന്നിയെ വെടിവെക്കുവാന്‍ ചെല്ലേണ്ടത്. ഇത് കാരണം ഈ പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കുവാന്‍ ജില്ലയിലെ പല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കഴിയാതെ പോകുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റൈഫിള്‍ ക്ലബുകളെ കോര്‍ത്തിണക്കി മാത്രമേ ഈ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പാക്കുവാന്‍ കഴിയുകയുള്ളൂ എന്നാണ് പൊതുവായ അഭിപ്രായം. പത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ മാത്രമാണ് മുന്‍പ് കാട്ടുപന്നികള്‍ ഇറങ്ങിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളിലും കാട്ടുപന്നി ശല്യം പതിന്‍മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. കര്‍ഷകര്‍ മാത്രമല്ല, ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്. ഓരോ തവണ വന്യജീവി ആക്രമണം നടക്കുമ്പോഴും സ്വകാര്യ ഭൂമിയിലെ കാടുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തുകള്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഈ കാര്യത്തില്‍ യാതൊരു നടപടിയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച് കണ്ടിട്ടില്ല.






























