എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും ചെറുകിട ശർക്കര ഉൽപാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.എഫ്.ആർ.ഐ യുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം മുഖ്യമന്ത്രി വി.ഡി സതീശന് നയരേഖ സമർപ്പിച്ചു. കെ.വി.കെ മേധാവി ഡോ.ഷിനോജ് സുബ്രഹ്‌മണ്യനാണ് നയരേഖ കൈമാറിയത്. കെ.വി.കെ വിജയകരമായി നടപ്പാക്കിയ ‘ആലങ്ങാട് ശർക്കര പുനരുജ്ജീവന മാതൃക’ മുൻനിർത്തിയാണ് നയരേഖ തയ്യാറാക്കിയത്. ശാസ്ത്രീയമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ കരിമ്പുകൃഷിയും അതുമായി ബന്ധപ്പെട്ട ചെറുകിട സംസ്‌കരണ യൂണിറ്റുകളും വഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളും സൃഷ്ടിക്കാനും സാധിക്കുമെന്ന് നയരേഖ ചൂണ്ടിക്കാട്ടുന്നു.
കെ.വി.കെ 2022 മുതൽ നടപ്പിലാക്കിവരുന്ന പദ്ധതിയുടെ ഫലമായി ആലങ്ങാട്ടെ കൃഷിയിടങ്ങളിൽ ഏക്കറിന് ശരാശരി 16 ടൺ കരിമ്പ് ഉൽപാദിപ്പിക്കാൻ കഴിഞ്ഞു. പ്രതിദിനം ഒരു ടൺ കരിമ്പ് സംസ്‌കരിക്കാൻ ശേഷിയുള്ള യൂണിറ്റിൽ നിന്ന് 10 ശതമാനം ശർക്കര ലഭിക്കുന്നുണ്ട്. ഏകദേശം 20 ലക്ഷം രൂപ നിക്ഷേപത്തിൽ ഇത്തരം യൂണിറ്റുകൾ സ്ഥാപിക്കാനാകും. ചെറുകൃഷിയിടങ്ങളിലായാലും ആകെ 20 ഏക്കറിലായി ഘട്ടം ഘട്ടമായി കരിമ്പ് കൃഷി ചെയ്താൽ ഇത്തരം യൂണിറ്റുകൾക്ക് വർഷം മുഴുവൻ പ്രവർത്തിക്കാനാകും.
സംസ്ഥാനത്ത് കരിമ്പുകൃഷി വ്യാപിപ്പിക്കുന്നതിനായി പ്രത്യേക മിഷൻ രൂപീകരിക്കണമെന്ന് നയരേഖ ശുപാർശ ചെയ്യുന്നു. കരിമ്പുകൃഷി, ശർക്കര ഉൽപാദനം, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയെ സംയോജിപ്പിച്ച് വിപുലമായ കാർഷിക ടൂറിസം സാധ്യതകൾ കൂടി തുറന്നിടാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും നയരേഖ വിലയിരുത്തുന്നു. സംസ്ഥാനത്ത് കരിമ്പുകൃഷിക്ക് അനുയോജ്യമായ കൂടുതൽ മേഖലകൾ കണ്ടെത്തുക, കർഷകർക്ക് ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക, പ്രാദേശികമായി ശർക്കര സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുക, ജില്ലാതലത്തിൽ തനത് ബ്രാൻഡുകൾ വികസിപ്പിക്കുകയും വിപണന ശൃംഖല ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവയാണ് നയരേഖയിലെ മറ്റ് നിർദേശങ്ങൾ.






























