ബംഗലുരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പ്, സിബിഐ എന്നീ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വന്തം രാഷ്ട്രീയാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. കർണാടകയിലെ കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്തുടനീളം പതിനായിരക്കണക്കിന് പരിശോധനകളാണ് ഇ.ഡി നടത്തിയത്. എന്നാൽ, ഇഡി കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്ന ശിക്ഷാ നിരക്ക് രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. ഈ കുറഞ്ഞ ശിക്ഷാ നിരക്ക് തന്നെ ഏജൻസികൾ രാഷ്ട്രീയ ചട്ടുകമാണെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജൻസികൾ ഉടൻ തന്നെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിടുമെന്ന ബിജെപി നേതാക്കളുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ ഈ സംശയങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ ബംഗലുരു സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാനായിരിക്കാം അദ്ദേഹം വരുന്നതെന്ന് ഖാർഗെ പരിഹസിച്ചു. കഴിഞ്ഞ ഒരു മാസമായി ആർഎസ്എസിന്റെ രജിസ്ട്രേഷൻ വിവരങ്ങളും സാമ്പത്തിക സ്രോതസ്സുകളും പരസ്യമാക്കണമെന്ന് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെടുന്നുണ്ട്. ആർഎസ്എസിന് നിയമത്തിന്റെ പരിധി ലംഘിക്കാൻ കഴിയില്ലെന്നും രാജ്യത്തെ നിയമവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് മാത്രമേ അവർക്ക് പ്രവർത്തിക്കാനാകൂ എന്നും അദ്ദേഹം ആവർത്തിച്ചു.





























