ചേര്‍ത്തല: കൊച്ചി സ്വദേശിയായ യുവതിയെ 77 ലിറ്റര്‍ വിദേശമദ്യവും 30 ലിറ്റര്‍ കോടയും 500 ഗ്രാം ചന്ദനത്തടിയുമായി പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് വാടക വീട്ടില്‍നിന്നാണ് കൊച്ചി മുണ്ടന്‍വേലി കുട്ടത്തിപറമ്പിൽ സജിത (38) പിടിയിലായത്. കഴിഞ്ഞ ദിവസം കലവൂര്‍ ലെപ്രസി ജംക്‌ഷന് സമീപത്തെ വീട്ടില്‍ നിന്ന് 5 കിലോഗ്രാം ചന്ദനത്തടിയും 1,000 പാക്കറ്റ് നിരോധിച്ച പുകയില ഉല്‍പന്നങ്ങളും വീട്ടില്‍ വളര്‍ത്തിയ കഞ്ചാവ് ചെടിയുമായി പിടിയിലായ ദീപുമോനാണ് സജിതയ്ക്ക് മദ്യവും മറ്റും എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജില്ലാ നര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെ മാരാരിക്കുളം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അര ലീറ്റര്‍ 149 കുപ്പികളിലും 750 മില്ലിയുടെ 8 കുപ്പികളിലുമായിരുന്നു മദ്യം. പുതുച്ചേരിയില്‍ നിര്‍മിച്ച മദ്യം കടത്തിക്കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു.
വാറ്റുപകരണങ്ങളും കണ്ടെടുത്തു. പുതുച്ചേരിയില്‍നിന്ന് ട്രെയിനിലും മറ്റും മദ്യം എത്തിച്ചു വില്‍ക്കുകയായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു. ആവശ്യക്കാര്‍ക്ക് ദീപുമോനാണ് മദ്യം എത്തിക്കുന്നത്. സജിതയും ദീപവും ചേര്‍ന്ന് മാസങ്ങളായി മദ്യ- ലഹരിമരുന്ന് കച്ചവടം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലുള്ള ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് 2 വര്‍ഷമായി ദീപുവിനൊപ്പം ആലപ്പുഴയില്‍ പല സ്ഥലങ്ങളിലായി താമസിക്കുകയാണ് സജിത. 6 മാസം മുന്‍പാണ് നാടേകാട്ട് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ചന്ദനത്തടി വനം വകുപ്പിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു.





























