തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമെന്ന് കുടുംബം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലും നിരവധി പരുക്കുകള്‍ കാണാനുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊലപാതക സാധ്യതയടക്കം പോലീസും പരിശോധിക്കുന്നുണ്ട്.
കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി 41 വയസുളള സ്മിതാകുമാരിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതാകുമാരിയെ ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്. വാര്‍ഡില്‍ ചികില്‍സയിലായിരുന്ന സ്മിതാ കുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതിനേത്തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേയ്ക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഈ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ട രോഗിയെ പോസ്റ്റുമാര്‍ട്ടത്തിലാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റതായി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെത്തിച്ചു. മെഡിക്കല്‍ കോളജില്‍ എത്തും മുൻപേ മരണം സംഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് രണ്ടു തവണ സ്മിതാകുമാരി പേരൂര്‍ക്കടയില്‍ ചികില്‍സ തേടിയിട്ടുണ്ട്. മരണകാരണത്തേക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറസിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ഇവിടെ അന്തേവാസികളുടെ മരണങ്ങളും റിമാന്‍ഡ് പ്രതികളുള്‍പ്പെടെ തടവു ചാടിയ കേസുകളും മുമ്പും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.





























