കൊച്ചി: പോലീസ് സ്റ്റേഷനില്‍ പിഴയടയ്ക്കാനെത്തിയ യുവതിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച സംഭവത്തില്‍ എസ്ഐയ്‌ക്കെതിരെ കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ബാബു മാത്യു(55)വിനെതിരെ മുളംതുരുത്തി പോലീസാണ് കേസെടുത്തിരിക്കുന്നത്. 37 കാരിയായ യുവതി കൊച്ചി ഡി.സി.പി ജി പൂങ്കുഴലിയ്ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പോലീസ് എഫ്.ഐ.ആര്‍ ഇട്ട കേസില്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ യുവതി മൊഴി നല്‍കി.
കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ട്രാന്‍സ്ഫറും പണിഷ്‌മെന്റ് ട്രാന്‍സ്ഫറും കിട്ടിയ ശേഷം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയ എസ്ഐക്കെതിരെയാണ് ലൈംഗിക പീഡനക്കേസ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പരാതിയില്‍ പറയുന്നു. മുളംതുരുത്തി സ്റ്റേഷനില്‍ അഡി.എസ്ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലായത്. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.
നിരന്തരം ഫോണില്‍ വിളിച്ച് സംസാരിക്കുമായിരുന്നു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. സൗഹൃദത്തിന്റെ പേരില്‍ ബാബു യുവതിയുടെ വീട്ടില്‍ വരാന്‍ തുടങ്ങി. ഒരു ദിവസം മുറിയില്‍ തുണി മാറുമ്പോള്‍ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റിപ്പോര്‍ട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കി.
ബാബു തുടര്‍ച്ചയായി യുവതിയുടെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. സംഭവം നാട്ടില്‍ അറിഞ്ഞതോടെ യുവതിയുടെ ഭര്‍ത്താവിന്റെ ചെവിയിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്ന് യുവതി പറഞ്ഞതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നതും തുടര്‍നടപടിയുണ്ടാകുന്നതും. കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നല്‍കിയതെങ്കിലും ഇന്നലെയാണ് വിവരം പുറത്തറിയുന്നത്. പ്രതി എസ്ഐ ബാബു മാത്യു ഒളിവിലാണ്.
ബാബു മാത്യു ഉദയംപേരൂരില്‍ എസ്ഐ ആയിരിക്കെ വീര്യം കൂടിയ വൈന്‍ നിര്‍മ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും നടപടി സ്വീകരിക്കാത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു. തെക്കന്‍ പറവൂരില്‍ വീട്ടില്‍ വീര്യം കൂടിയ വൈന്‍ അനധികൃതമായി നിര്‍മ്മിച്ച് വില്‍പ്പന നടക്കുന്നുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മെയ് 24ന് ഉദയംപേരൂര്‍ പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും വൈന്‍ കണ്ടെത്താനായില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയും വീര്യം കൂടിയ വൈന്‍ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 30 ലിറ്റര്‍ വൈനാണ് എക്സൈസ് പിടിച്ചെടുത്തത്. ഇതോടെ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപമത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും കൃത്യനിര്‍വഹണത്തില്‍ പൊലീസുകാര്‍ വീഴ്ച വരുത്തിയാതായി കാണിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. സാഖറെയുടെ നിര്‍ദ്ദേശ പ്രകാരം അഡിഷണല്‍ കമ്മീഷ്ണര്‍ കെ.പി. ഫിലിപ്പാണ് ബാബു ഉള്‍പ്പെടെ നാലു പോലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.































