കൊച്ചി : ലക്ഷദ്വീപിൽ തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊച്ചിയിലെത്തിക്കാൻ എയർ ആംബുലൻസിനായി കാത്തിരുന്നത് രണ്ടുദിവസം. ആദ്യ ദിവസം രോഗിയുമായി ബന്ധുക്കൾ വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും അധികൃതർ മടക്കി അയച്ചു. അഗത്തി സ്വദേശി ജമാലുദ്ദീനാണ് ഹെലികോപ്റ്റർ കിട്ടാതെ രണ്ടുദിവസം ഐ.സി.യു.വിൽ കാത്തു കിടക്കേണ്ടി വന്നത്. മുൻ മദ്രസാ അധ്യാപകനായ ജമാലുദ്ദീൻ വീട്ടിൽ തലകറങ്ങി വീണതാണ്. തലയിൽ രക്തം കട്ടപിടിച്ചതിനാലാണ് അടിയന്തരമായി വിദഗ്ധ ചികിത്സ തേടേണ്ടിവന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അഗത്തി ഗവ.രാജീവ്ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമാണെന്നു കണ്ട ഡോക്ടർ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും എയർ ആംബുലൻസിൽ കൊണ്ടുപോകാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഹെലികോപ്റ്റർ എത്തുമെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച 3.30 ന് രോഗിയുമായി ബന്ധുക്കൾ വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും കാലാവസ്ഥ മോശമാണെന്ന് അറിയിച്ച് ഇവരെ മടക്കി. ജമാലുദ്ദീനെ വീണ്ടും ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രണ്ടുമണിക്ക് ഹെലികോപ്റ്റർ എത്തുമെന്ന് അറിയിപ്പ് കിട്ടിയെങ്കിലും ഇതും റദ്ദാക്കി. കാലാവസ്ഥ മോശമാണെന്ന് അറിയിച്ചായിരുന്നു ഇതും റദ്ദാക്കിയത്. എന്നാൽ ഇതേസമയം ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ കൽപേനി ദ്വീപിൽ ഹെലികോപ്റ്ററിൽ എത്തുകയും കവരത്തിയിലേക്ക് മടങ്ങുകയും ചെയ്തതായി രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റർക്ക് പറക്കാൻ ഹെലികോപ്റ്റർ കിട്ടുമെങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാൻ കിട്ടാത്തതെന്ത് എന്നാണ് ഇവർ ചോദിക്കുന്നത്. ഒടുവിൽ ഞായറാഴ്ച രാവിലെ 10.45 നാണ് ജമാലുദ്ദീനെ എയർ ആംബുലൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അത്യാധുനിക ചികിത്സയ്ക്ക് സ്വകര്യമില്ലാത്ത ദ്വീപിൽ, ഗുരുതരാവസ്ഥയിലുള്ള രോഗിയെ പോലും കൊച്ചിയിലേക്ക് എത്തിക്കാൻ കഴിയാത്ത സ്ഥിതി അടുത്തകാലത്തായാണ് പതിവായിരിക്കുന്നതെന്ന് ദ്വീപുകാർ ആരോപിക്കുന്നു.





























