ചെന്നൈ : ഓൺലൈൻ വായ്പ്പാ ആപ്പിന്‍റെ തട്ടിപ്പിനിരയായതായി തമിഴ്-തെലുങ്ക് ടെലിവിഷൻ താരം നടി ലക്ഷ്മി വാസുദേവൻ. ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോയില്‍ പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും മോർഫ് ചെയ്ത ഫോട്ടോകളും വിഡിയോകളും മാതാപിതാക്കളടക്കമുള്ളവർക്ക് അയച്ചെന്നും ആണ് നടിയുടെ വെളിപ്പെടുത്തല്‍.
തനിക്ക് സംഭവിച്ചത് വേറെയാർക്കും പറ്റരുത് അതിനാണ് താന്‍ ഇത് പോസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപ ലഭിക്കുമെന്നതായിരുന്നു ഫോണിൽ വന്ന മെസേജിന്‍റെ ചുരുക്കം. മെസേജിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ ഹാക്കായി. ഇതെന്താണെന്ന് അപ്പോൾ മനസിലായില്ലെന്നും അവർ പറഞ്ഞു.
മൂന്ന്, നാല് ദിവസങ്ങൾക്ക് ശേഷം നിങ്ങൾ ലോണെടുത്തിട്ടുണ്ടെന്നും പണം അടയ്ക്കണമെന്നും പറഞ്ഞ് മെസേജ് വരാൻ തുടങ്ങി. പിന്നെപ്പിന്നെ മോശമായ ഭാഷയിലുള്ള വോയിസ് മെസേജുകളും ഭീഷണി സന്ദേശങ്ങളും വരാൻ തുടങ്ങി. അപ്പോഴാണ് വിഷയം എത്രമാത്രം സീരിയസാണെന്ന് മനസിലായത്. വാട്ട്സാപ്പ് കോൺടാക്റ്റിലെ ചിലർക്ക് മോശമായ രീതിയിലുള്ള ചിത്രങ്ങളെല്ലാം പോയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇത്തരം ആപ്പുകളുടെ ചതിക്കുഴികളിൽ വീഴരുതെന്ന് പറഞ്ഞാണ് ലക്ഷ്മി വീഡിയോ അവസാനിപ്പിക്കുന്നത്. സംഭവത്തേത്തുടർന്ന് ഹൈദരാബാദിൽ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് താരം.





























