തിരുവനന്തപുരം: നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയിൽ കെട്ടിടങ്ങൾക്കു നിർമാണ അനുമതി നൽകുന്ന തദ്ദേശസ്ഥാപനങ്ങൾക്കു താക്കീതുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. സംസ്ഥാനത്ത് ഒട്ടേറെ തദ്ദേശസ്ഥാപനങ്ങൾ ഇത്തരം ഭൂമിയിൽ നിയമവിരുദ്ധമായി നിർമാണ അനുമതി നൽകിയതു സംബന്ധിച്ച് ചീഫ് ടൗൺ പ്ലാനർ വിജിലൻസ് വിഭാഗം നൽകിയ രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
നിർമാണ അനുമതി നൽകും മുമ്പ് പ്രമാണങ്ങളും കൈവശ സർട്ടിഫിക്കറ്റും പരിശോധിച്ച് ഭൂമിയുടെ തരം ഉറപ്പാക്കണമെന്നാണു വ്യവസ്ഥ. രേഖകളിൽ നിലം എന്നു കാണുന്ന ഭൂമിയാണെങ്കിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ഇളവുകൾ പ്രകാരം അതു ഡേറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകി ഉത്തരവു സമ്പാദിക്കണം. എന്നാൽ പല പഞ്ചായത്തുകളും നഗരസഭകളും ഇതു പാലിക്കാതെ രാഷ്ട്രീയ സ്വാധീനവും നിർമാണ ലോബിയുടെ സമ്മർദവും മൂലം നിർമാണ അനുമതി നൽകിയെന്ന ഗൗരവകരമായ സൂചനകളാണു ചീഫ് ടൗൺ പ്ലാനറുടെ റിപ്പോർട്ടിൽ ഉള്ളത്.
പിന്നീട് ഇതു സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ നിർമാണ പെർമിറ്റ് റദ്ദാക്കിയെങ്കിലും കക്ഷികൾ കോടതിയെ സമീപിച്ചതോടെ സർക്കാർ വെട്ടിലായി. ഇത്തരം പല കേസുകളിലും കോടതികളിൽനിന്ന് അനുകൂല ഉത്തരവും കക്ഷികൾ നേടി. അതിനാൽ എല്ലാ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരും ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കാനാണു തദ്ദേശ വകുപ്പിന്റെ നിർദേശം. തദ്ദേശസ്ഥാപനങ്ങൾക്കു പുറമേ കളക്ടർമാരെയും തദ്ദേശ വകുപ്പ് വിവരം അറിയിച്ചിട്ടുണ്ട്.