കല്പറ്റ: ചൂരല്‍മല, മുണ്ടക്കൈ- ഉരുള്‍ ഒന്നും ബാക്കിവെച്ചിട്ടില്ല ഇവിടെ. എല്ലാം കവര്‍ന്ന ദുരന്തത്തില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയപ്പോള്‍ മരണനിരക്ക് അനുനിമിഷം വര്‍ധിക്കുകയാണ്. വയനാട് വിലാപഭൂമിയായി മാറുമ്പോള്‍ കേരളമൊന്നാകെ അതിന്റെ നടുക്കത്തിലാണ്. സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായി ചൂരല്‍മലയും മുണ്ടക്കൈയും മാറുകയാണ്. വയനാട്ടിലാണ് ഉരുള്‍പൊട്ടിയതെങ്കില്‍ കിലോമീറ്ററുകള്‍ അകലെ ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങളും മൃതദേഹം അവശിഷ്ടങ്ങളും ഒഴുകിവരുന്നതാണ് നിലമ്പൂര്‍ പോത്തുകല്ല് നിവാസികള്‍ രാവിലെ കണ്ടത്. എത്ര മൃതദേഹങ്ങളാണ് ഇവിടെ ഒഴുകിയെത്തിയതെന്ന് ഔദ്യോഗികമായ കണക്കുകള്‍ വന്നിട്ടില്ല. കിലോമീറ്ററുകള്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളില്‍ പലതിനും അംഗഭംഗം സംഭവിച്ചിട്ടുണ്ട്.
പോത്തുകല്ലില്‍ ഒഴുകിയെത്തിയതും ദുരന്തം നടന്ന ചൂരല്‍മലയുടെ പരിസരത്ത് നിന്നുമായി 80-ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. എന്നാല്‍ സമാനമായി ഉരുള്‍പൊട്ടിയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നെത്താനായത് ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനും ആയിട്ടില്ല. എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ സുരക്ഷിതരാണെന്നോ പോലും അറിയാന്‍ കഴിയാത്ത സ്ഥിതിയിലാണ് മുണ്ടക്കൈ. ചൂരല്‍മലയിലെ ദുരന്തത്തിന്റെ തീവ്രതയാണ് പുറംലോകം അറിഞ്ഞതെങ്കില്‍ മുണ്ടക്കൈയിലേത് അതിലും വലുതാണെന്ന് പ്രദേശവാസികള്‍ പറയുന്നു.





























