റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്നും 3 കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. മലയോര മേഖലയിലെ യാത്രാ ക്ലേശങ്ങൾ ചർച്ച ചെയ്യുന്നതിനായി റാന്നിയിൽ ചേർന്ന മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബസ് സൗകര്യം കുറവുള്ള റാന്നിയിലെ ഉൾനാടൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള പൊതുഗതാഗത സർവ്വീസുകൾക്കാണ് കൂടുതൽ നിർദ്ദേശം വന്നത്. 257 സ്വകാര്യ ബസ് സർവ്വീസുള്ള റാന്നിയിൽ ഇപ്പോൾ 100 ൽ താഴെ മാത്രമേ ഉള്ളു. പല കാരണങ്ങളാൽ അനുമതി ലഭിക്കാതെ പോയ സർവ്വീസുകൾ വീണ്ടും അനുവദിക്കണം എന്ന് ബസുടമകൾ നിർദ്ദേശിച്ചു.
പെരുനാട് -നാറാണംമൂഴി -വെച്ചൂച്ചിറ – കൊല്ലമുള – പമ്പാവാലി – തുലാപ്പള്ളി അടത്തോട് സർവ്വീസ്, അട്ടത്തോട്ടിലെ ആദിവാസികൾക്ക് സൗകര്യപ്രദമായ സർവീസുകൾ, പുതുശ്ശേരി മല വഴി പുതിയ സർവീസുകൾ വടശ്ശേരിക്കരയിൽ നിന്നും പുതുക്കടവഴി ചിറ്റാറിലേക്ക് സർവീസുകൾ, റാന്നി-വലിയകാവ് – പൊന്തൻപുഴ വഴി – മണിമലയിലേക്ക് സർവീസ്, ഐത്തല, തലച്ചിറ, വലിയകുളം, മോതിരവയൽ, അടിച്ചിപ്പുഴ, കൊടുമുടി, മാമ്പാറ, കണ്ണന്നുമൺ, കോളാമല, കുരുമ്പൻ മൂഴി , ഇടമുറി മേഖലകളിലെ യാത്രാക്ലേശം ചർച്ചയായി.
വെച്ചൂച്ചിറ പോളിടെക്നിക്കിൽ എത്തുന്നവർക്ക് എരുമേലിയിൽ നിന്നും റാന്നിയിൽ നിന്നും ബസ് സർവീസുകൾ, പത്തനംതിട്ട കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് പേരൂച്ചാൽ പാലം വഴി ഉള്ള സർവീസ്,’ ചെറുകോൽപ്പുഴ സർവീസ് തടിയൂർ വരെ നീട്ടുന്ന കാര്യം, റാന്നിയുടെ ഗ്രാമീണ മേഖലകളിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസുകൾ എന്നിവയെല്ലാം ചർച്ചയായി. ഞായറാഴ്ച ദിവസങ്ങളിൽ ബസ്സുകൾ സർവീസ് നടത്തുന്നത് ചർച്ചയ്ക്കിടയാക്കി. അഡ്വ. പ്രമോദ് നാരായൺ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി എസ് മോഹനൻ, ടി കെ ജയിംസ്, റൂബി കോശി, കെ ആർ പ്രകാശ്, കെ ആർ സന്തോഷ്, സോണിയ മനോജ് ,ആർടിഒ എച്ച് അൻസാരി, റാന്നി ജോ ആർടിഓ ബി അജികുമാർ, ഉണ്ണി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു.





























