റാന്നി: കേരളം ഇന്ത്യയില്‍ അല്ലെന്ന പോലെയാണ് കേന്ദ്രം പ്രവൃത്തിക്കുന്നതെന്നും കേന്ദ്രബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചതായും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജോയിന്‍റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം റാന്നിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു സഹമന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിനായി ഇടപെട്ടില്ല. ടൂറിസം മേഖലയിലും ഒരു പദ്ധതിയും കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്. എയിംസ് അടക്കം കേരളം പ്രതീക്ഷിച്ച പദ്ധതികൾക്ക് ഒരു പരിഗണനയും നൽകാത്ത ബജറ്റിനെതിരെ ജീവനക്കാരും കേരള ജനത ഒന്നാകെയും പ്രതികരിക്കണമെന്നും അദേഹം പറഞ്ഞു.
ജീവനക്കാരുടെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുകയാണ് വേണ്ടത്. എന്നാൽ കേരള സംസ്ഥാനത്തെ തീർത്തും അവഗണിച്ച കേന്ദ്ര ബഡ്ജറ്റ് ഇതിന് തടസം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബഡ്ജറ്റിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ചത് ജോയിൻ്റ് കൗൺസിലിൻ്റെ വിജയമാണെന്നും ചിറ്റയം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ആര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍, അഡ്വ. കെ.ജി രതീഷ് കുമാര്‍, സംഘാടക സമതി ചെയര്‍മാന്‍ ജോജോ കോവൂര്‍,ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്‍ കൃഷ്ണകുമാര്‍, ആര്‍ രമേശ്, സംസ്ഥാന ട്രഷറര്‍ പി.എസ് സന്തോഷ് കുമാര്‍, മാത്യു വര്‍ഗീസ്, എ ഗ്രേഷ്യസ്,ജില്ലാ സെക്രട്ടറി ജി അഖില്‍, എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, എന്‍ സോയാമോള്‍, പി.എസ് മനോജ് കുമാര്‍,എ ഷാജഹാന്‍, ലിസി ദിവാന്‍ എന്നിവര്‍ പ്രസംഗിച്ചു.





























