റാന്നി: തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് റോഡ് വശത്ത് നിൽക്കുന്ന മരത്തിന്റെ ചുവട് ഇടിഞ്ഞുതാണതു മൂലം തിരക്കേറിയ മണ്ണാരക്കുളഞ്ഞി ചാലക്കയം ശബരിമല പാതയ്ക്ക് ഭീഷണിയാകുന്നു. വടശേരിക്കര കന്നാം പാലത്തിന് സമീപം തോടിനും റോഡിനും ഇടയിലായി നിൽക്കുന്ന പഴക്കം ചെന്ന പ്ലാവ് മരമാണ് ചുവട്ടിലെ മണ്ണിടിഞ്ഞതുമൂലം റോഡിലേക്ക് ചരിഞ്ഞു കൊണ്ടിരിക്കുന്നത്. ഈ ഭാഗത്ത് റോഡിനും തോടിനുമിടയിലുള്ള സംരക്ഷണഭിത്തി കഴിഞ്ഞ പ്രളയകാലത്ത് ഒലിച്ചു പോയിരുന്നെങ്കിലും പുനർ നിർമ്മിച്ചിട്ടില്ല.
ഉരുൾപ്പൊട്ടൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള കന്നാം പാലം തോട്ടിൽ ജലനിരപ്പുയർന്നാൽ ഏത് നിമിഷവും പ്ലാവ് റോഡിലേക്ക് പതിക്കും. ചെറിയ മഴ പെയ്താൽ പോലും മലമുകളിൽ നിന്ന് മണ്ണിടിച്ചിലും വെള്ളപ്പാച്ചിലും ഉണ്ടാകുന്ന സ്ഥലമാണ് ശബരിമല റോഡിലെ കന്നാം പാലം മുതൽ ഇടത്തറമുക്ക് വരെയുള്ള ഭാഗം. മരം മുറിച്ചു നീക്കി അപകട ഭീക്ഷണി ഒഴിവാക്കാനുള്ള ശ്രമം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





























