ഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും ആക്രമണം നടത്തുമെന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീഷണി. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫും, 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. പാകിസ്ഥാൻ 2025ൽ ആകാശത്ത് ആധിപത്യം സ്ഥാപിച്ചു, ഇനി 2026ൽ കടലിലും ആധിപത്യം ഉറപ്പിക്കുമെന്നാണ് കസൂരി വീഡിയോയിൽ അവകാശപ്പെടുന്നത്. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ലഷ്കറെ തൊയ്ബ നേതാവ് വീഡിയോയിൽ പറയുന്നുണ്ട്.
കശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇയാൾ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ ‘അതിക്രമം’ എന്നാണ് കസൂരി വീഡിയോയിൽ വിശേഷിപ്പിച്ചത്. പാകിസ്ഥാൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും ഇയാൾ വീഡിയോയിൽ തുറന്നു സമ്മതിക്കുന്നുണ്ട്. പാക് സർക്കാർ ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നുവെന്ന ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വീഡിയോ.
പാകിസ്ഥാനിലെ മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ സെയ്ഫുള്ള കസൂരി പ്രകോപിതനാണെന്നാണ് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 2008-ലെ മുംബൈ ആക്രമണത്തിന് ഉപയോഗിച്ച കടൽ പാത വീണ്ടും ചൂഷണം ചെയ്യാൻ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ ശ്രമിച്ചേക്കാമെന്ന സൂചനയായാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ വീഡിയോ സന്ദേശത്തെക്കുറിച്ച് നൽകുന്ന മുന്നറിയിപ്പ്. ഈ ഭീഷണി വെറും പ്രചാരണം മാത്രമാണോ അതോ ഗൗരവകരമായ ആസൂത്രണമാണോ എന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിച്ച് വരികയാണ്.






























