കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സ്ഥലം മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് റൂറൽ പോലീസ് മേധാവി മെറിൻ ജോസഫ്. പോലീസ് സമൂഹത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിക്കാത്തതിനാലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നാണ് മെറിൻ ജോസഫ് വ്യക്തമാക്കിയത്. പോലീസ് നടപടിക്കെതിരെ ചിലർക്ക് എതിർപ്പുണ്ടായിരുന്നുവെന്നും അവർ വിവരിച്ചു. പോലീസ് നടപടിയിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.
സമൂഹത്തിന്‍റെ വികാരം കൂടി മാനിക്കണം. അത് പാലിക്കാത്തതിനാലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടിയെന്നും മെറിൻ ജോസഫ് പറഞ്ഞു. എസ് എച്ച് ഒ ഉൾപ്പെടെ അഞ്ച് പേരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. പള്ളിയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും ലാത്തിച്ചാർജിലേക്കും നീങ്ങിയത്. മുസ്ലിം ലീഗും കെ കെ രമ എം എൽ എയും പള്ളിയിൽ കയറി ലാത്തിചാർജ് നടത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.































