മാലേഗാവ്: അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ 70,000 രൂപയ്ക്ക് വിറ്റു. മഹാരാഷ്ട്രയിലെ മാലേഗാവോണിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ ഫർസാന ചന്ദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവുമായി വേർപിരിഞ്ഞ ഫർസാന പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. ജൂലൈയിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിന് പിന്നാലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് മറ്റൊരാൾക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുംബൈയിലെ ധാരാവി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കുട്ടിക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മാലേഗാവോണിലെ സംഭവം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഫർസാനയുടെ പ്രസവവുമായി ബന്ധപ്പെട്ട രേഖകൾ പോലീസിന് ലഭിച്ചിരുന്നു.
രേഖകളിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസ് സംഘം മാലേഗാവോണിലെത്തി യുവതിയെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ഫർസാന സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ മറ്റ് നാല് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം വിൽപ്പന നടത്തിയതായി ആരോപിക്കുന്ന നവജാതശിശുവിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. കുഞ്ഞിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.






























