ഇട്ടിയപ്പാറ: അധികൃതർ കണ്ണടയ്ക്കുമ്പോൾ നിയമം വെറും നോക്കുകുത്തിയാകുന്നു. ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത കച്ചവടങ്ങൾ പൂർണ്ണമായും നിരോധിച്ചുകൊണ്ടുള്ള ബോർഡിന് തൊട്ടുതാഴെ തന്നെയാണ് യാതൊരു കൂസലുമില്ലാതെ കച്ചവടം പൊടിപൊടിക്കുന്നത്. ബസ് സ്റ്റാൻഡിന്റെ സുഗമമായ പ്രവർത്തനത്തിനും യാത്രക്കാരുടെ സൗകര്യത്തിനും തടസ്സമാകുന്ന രീതിയിലുള്ള കച്ചവടങ്ങൾ ഒഴിവാക്കാനാണ് അധികൃതർ നിരോധന ബോർഡ് സ്ഥാപിച്ചത്. എന്നാൽ “ബസ് സ്റ്റാൻഡിനുള്ളിലെ അനധികൃത കച്ചവടങ്ങൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു” എന്നെഴുതിയ ബോർഡിനെ മറയാക്കി പന്തലുകെട്ടിയാണ് ഇപ്പോൾ നെല്ലിക്കയും മാങ്ങയും ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്നത്. നിരോധന ഉത്തരവ് നിലനിൽക്കുന്ന സ്ഥലത്ത് തന്നെ കച്ചവടം നടക്കുന്നത് ഭരണകൂടത്തോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അനധികൃതമായി പാതയോരങ്ങൾ കൈയേറുന്നതിലൂടെ യാത്രക്കാർക്കും ബസുകൾക്കും സ്റ്റാൻഡിനുള്ളിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ബോർഡ് സ്ഥാപിച്ചതല്ലാതെ, അത് നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ പോലീസോ, പഞ്ചായത്തോ അല്ലാതെയോ സ്വീകരിക്കുന്നില്ല എന്ന പരാതി ശക്തമാണ്. നിയമം നടപ്പിലാക്കേണ്ടവർ തന്നെ ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ മിഴി അടയ്ക്കുന്നത് സ്റ്റാൻഡിലെ ക്രമസമാധാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പൊതുജനങ്ങൾ. വരും ദിവസങ്ങളിൽ അധികൃതർ കർശന നടപടി സ്വീകരിക്കുമോ അതോ ഈ ‘വിരോധാഭാസം’ തുടരുമോ എന്നാണ് കണ്ടറിയേണ്ടത്.






























