തിരുവനന്തപുരം: പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്. ജിയോണ ജെയിംസ് സംഘടനയുടെ സജീവ പ്രവർത്തകയല്ലെന്നും തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടു. നിയമനത്തിൽ പരാതി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ വീണ്ടും കെഎസ് യു സംസ്ഥാന പ്രസിഡണ്ട് അനുമതി തേടും. അതിനിടെ പാർട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ കെപിസിസി വിലക്കിയിരുന്നു. ജിയോണ ജെയിംസിൻറെ നിയമനത്തിനെതിരായ കെഎസ് യു പരാതി മുഖ്യമന്ത്രി തള്ളിയത് ലോയേഴ്സ് കോൺഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു. ലോയേഴ്സ് കോൺഗ്രസ് മുന്നോടട് വെച്ച് പേരെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സംഘടന തന്നെ ചോദ്യം ചെയ്യുന്നു. പേര് നിർദ്ദേശിച്ചു.
പക്ഷെ പട്ടികയിൽ വളരെ താഴെയായിരുന്നുവെന്നാണ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടിൻറെ വാദം. ലോയേഴ്സ് കോൺഗ്രസ്സിലെ തർക്കവും വിവാദത്തിന് കാരണമാണ് എന്ന് സൂചനയുണ്ട്. സംഘടനാ നേതാവും സ്റ്റേറ്റ് അറ്റോർണിയുമായി അനൂപ് നായരാണ് ജിയോണയുടെ പേര് മുന്നോട്ട് വെച്ചതെന്നാണ് വിവരം. അതേ സമയം സംഘടനയുടെ നേതാക്കളെ ഒഴിവാക്കിയതിലാണ് നേതൃത്വത്തിനുള്ള അമർഷമെന്നാണ് സൂചന. ഡീൻ കൂര്യാക്കോസ് എംപിയും ജിയോണയുടെ പേര് നിർദ്ദേശിച്ചിരുന്നു. ലോയേഴ്സ് കോൺഗ്രസ് തന്നെ നിയമനം ചോദ്യം ചെയ്തത് കെഎസ് യുവിൻറെ വാദങ്ങൾക്ക് ബലം പകരുന്നു. നേരത്തെ കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചെന്ന പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യര്‍ വീണ്ടും മുഖ്യന്ത്രിയെ കാണാനൊരുങ്ങുകയാണ്. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നൽകാനാണ് തീരുമാനം.






























