ജയ്‌പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലെ എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി പൊതുഖജനാവിൽ നിന്ന് ചിലവഴിച്ചത് 262 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖകൾ. ഇതിൽ എം.പിമാരുടെ അലവൻസുകൾക്കും യാത്രകൾക്കുമായി മാത്രം 151 കോടിയിലധികം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2024-25 വർഷത്തിൽ രാജ്യസഭാംഗങ്ങൾക്കായി 98 കോടിയിലധികം രൂപ ചിലവഴിച്ച സ്ഥാനത്ത്, 2025-26 വർഷത്തിൽ ഇത് 163 കോടി രൂപയായി കുത്തനെ ഉയർന്നു. ഒരൊറ്റ വർഷം കൊണ്ട് 65 കോടി രൂപയുടെ വൻ വർദ്ധനവാണ് ചിലവിനത്തിൽ ഉണ്ടായിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ ചന്ദർ ശേഖർ ഗൗർ നൽകിയ ഹർജിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റാണ് ഈ മറുപടി നൽകിയത്.






























