ആലപ്പുഴ : ആലപ്പുഴ അരൂരിൽ മൽസ്യത്തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്. സുബ്രമണ്യൻ കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാൻ കാലതാമസം നേരിടുന്നതിൽ അദ്ദേഹം വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് ഇദ്ദേഹത്തിന്റെ വീട്.
അതുകൊണ്ടുതന്നെ വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ വിശദീകരണം. വീട്ടുനമ്പർ കിട്ടാത്തതിനാൽ അവസാന ഗഡു തുക ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുബ്രമണ്യന്‍. മാത്രമല്ല ത്വക്ക് സംബന്ധമായ അസുഖവും, ഭാര്യയ്ക്കുണ്ടായ അപകടവും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഇതാവാം ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് നിഗമനം.






























