തിരുവനന്തപുരം : കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫ് നടത്തിയ വൻ കുതിപ്പിൽ സംസ്ഥാന മന്ത്രിസഭയിലെ 13 മന്ത്രിമാർ പരാജയപ്പെട്ടു. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പോലും വൻ വിള്ളലുകൾ വീഴ്ത്തിയ തിരഞ്ഞെടുപ്പിൽ പ്രമുഖ മന്ത്രിമാരും ഇടത് മുന്നണി നേതാക്കളും പരാജയത്തിന്റെ കൈപ്പറിഞ്ഞു. വ്യവസായ മന്ത്രി പി. രാജീവ്, എക്സൈസ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് തോൽവി ഏറ്റുവാങ്ങിയ പ്രമുഖ മന്ത്രിമാർ. ഇതിനുപുറമെ വീണാ ജോർജ്, ഡോക്ടർ ആർ. ബിന്ദു, വി. ശിവൻകുട്ടി, ഒ.ആർ. കേളു, വി.എൻ. വാസവൻ എന്നീ സിപിഎം മന്ത്രിമാരും പരാജയപ്പെട്ടു. സിപിഐ മന്ത്രിമാരിൽ ജെ. ചിഞ്ചുറാണി പരാജയപ്പെട്ടപ്പോൾ പി. പ്രസാദ്, കെ. രാജൻ, ജി.ആർ. അനിൽ എന്നിവർക്ക് മാത്രമാണ് വിജയിക്കാനായത്.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജയിച്ചുകയറിയെങ്കിലും വൻ ഭൂരിപക്ഷത്തിന്റെ തിളക്കം ഇക്കുറി ഉണ്ടായില്ല. കഴിഞ്ഞ തവണ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന മുഖ്യമന്ത്രി ഇത്തവണ കഷ്ടിച്ച് 20,000-ത്തിൽ താഴെ വോട്ടുകൾക്കാണ് കടന്നുകൂടിയത്. വോട്ടെണ്ണലിന്റെ ആദ്യ അഞ്ച് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദിന് പിന്നിലായിരുന്നു അദ്ദേഹം എന്നത് ഭരണപക്ഷത്തിന് വലിയ നാണക്കേടായി. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സുരക്ഷിതമെന്ന് കരുതിയ പേരാമ്പ്രയിൽ പരാജയപ്പെട്ടു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിംഗ് മണ്ഡലമായ തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യയും സിപിഎം നേതാവുമായ പികെ ശ്യാമള പരാജയപ്പെട്ടത് പാർട്ടിക്ക് ഇരട്ടി ആഘാതമായി. മുൻമന്ത്രി കെ.കെ. ശൈലജ, ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജ് എന്നിവരും പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇതര ഘടകകക്ഷി മന്ത്രിമാരായ റോഷി അഗസ്റ്റിൻ (ഇടുക്കി), എ.കെ. ശശീന്ദ്രൻ (എലത്തൂർ), വി. അബ്ദുറഹിമാൻ (തിരൂർ) എന്നിവർക്കും സീറ്റ് നിലനിർത്താനായില്ല. മന്ത്രി കെ. കൃഷ്ണൻകുട്ടി ഇത്തവണ മത്സരിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മണ്ഡലമായ ചിറ്റൂരും എൽഡിഎഫിനെ കൈവിട്ടു.





























