തിരുവനന്തപുരം: ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനമുണ്ടാകുമെന്ന് കെ.സി.വേണുഗോപാൽ. ആർക്കും ഒരു പ്രയാസവും ഉണ്ടാകാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകും. ദേശീയ നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുളള തയ്യാറെടുപ്പുകളിലാണ് കോൺഗ്രസ്. വി.ഡി.സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിൽ ഒരാളാകും മുഖ്യമന്ത്രി. ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ മറ്റു രണ്ടു പേരെ അനുനയിപ്പിക്കൽ ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായി മാറുകയാണ്. എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തി അടുത്ത ആഴ്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് നേതൃത്വത്തിന്റെ ആഗ്രഹം.
കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്നോട്ടില്ല.





























