തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ അത്യുജ്ജല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നും ഇക്കാര്യത്തിൽ തനിക്ക് പ്രത്യേക അവകാശവാദങ്ങളോ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും വരും ദിവസങ്ങളിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറിലധികം സീറ്റുകൾ നേടി എൽഡിഎഫ് കോട്ടകളെ ഇളക്കിമറിക്കാൻ യുഡിഎഫിന് കഴിഞ്ഞത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഈ വിജയം താൻ മുൻകൂട്ടി പ്രവചിച്ചിരുന്നതാണെന്നും ഇതിന് പിന്നിൽ വലിയ രീതിയിലുള്ള കഠിനാധ്വാനം ഉണ്ടെന്നും സതീശൻ പറഞ്ഞു.
പുറമെ കണ്ടതിനേക്കാൾ പത്തിരട്ടി നിശബ്ദമായ പ്രവർത്തനങ്ങൾ തങ്ങൾ നടത്തിയതായും കൃത്യമായ രാഷ്ട്രീയ വിശകലനം നടത്തി പിഴവുകൾ തിരുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ടീം യുഡിഎഫ്’ എന്ന നിലയിൽ ഒരു പാർട്ടിയെപ്പോലെ ഒറ്റക്കെട്ടായി നിന്നതാണ് ഈ വിജയത്തിന് ആധാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ വിമർശിക്കുക എന്നതിലുപരി പരാജയപ്പെട്ട മേഖലകളിൽ തങ്ങൾ എന്ത് ചെയ്യുമെന്നതിന് ബദൽ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെക്കാൻ യുഡിഎഫിന് സാധിച്ചു. സർക്കാരിനെതിരായ വികാരം മാത്രമല്ല യുഡിഎഫിന് ലഭിച്ച വിശ്വാസ്യതയും വിജയത്തിൽ പ്രധാന ഘടകമായെന്ന് അദ്ദേഹം പറഞ്ഞു.





























