റാന്നി: പഴവങ്ങാടി പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതക്കെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായൺ ബസ് സ്റ്റാൻഡിൽ പുതിയ ബസ് ടെർമിനൽ നിർമ്മിക്കുന്നതിനായി മൂന്ന് കോടി രൂപയാണ് നൽകിയത്. എന്നാൽ ടെർമിനൽ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്ത് വിമുഖത കാട്ടി. മുൻ എംഎൽഎ രാജു എബ്രഹാം വിമൻ അമിനിറ്റി സെൻറർ നിർമ്മിക്കുന്നതിനായി ഒരു കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത് സ്ഥലം ഇല്ല എന്ന കാരണം പറഞ്ഞ് ഈ ഭരണസമിതി അട്ടിമറിച്ചു. പഴവങ്ങാടി, അങ്ങാടി, റാന്നി പഞ്ചായത്തുകൾ സംയുക്തമായി ആരംഭിച്ച ശ്മശാനത്തിന്റെ ജനറേറ്റർ കേടായി ദുർഗന്ധം വമിച്ചിട്ടും അറ്റകുറ്റപണി ചെയ്യാൻ ഭരണസമിതി തയ്യാറായില്ല. മുൻ ഭരണസമിതി നിർമിച്ച തുമ്പൂർമൂഴി മാലിന്യ സംസ്കരണ പ്ലാൻറ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ബസ് സ്റ്റാൻഡിന് പിന്നിൽ കൂട്ടിയിട്ട് തീ കത്തിക്കുകയാണ് ചെയ്യുന്നത്.തുടങ്ങിയ പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം. സിപിഐ (എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് പഞ്ചായത്ത് കൺവീനർ കെ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോജോ കോവൂർ, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. റോഷൻ റോയി മാത്യു, പ്രസാദ് എൻ. ഭാസ്കരൻ, ബോബി കാക്കാനപ്പള്ളി, സുരേഷ് അമ്പാട്ട്, വി കെ സണ്ണി, അലൻ ചേകോട്ട്, ജോസഫ് കുര്യാക്കോസ്, ബിപിൻ കല്ലംപറമ്പിൽ എന്നിവര്‍ പ്രസംഗിച്ചു.





























