തൃശ്ശൂർ: ഡെപ്യൂട്ടി മേയർ ഉദ്ഘാടനം ചെയ്ത തൃശ്ശൂർ അരിസ്റ്റോ റോഡിന്റെ ശിലാഫലകം തകർത്തു. വാഹനം ഇടിച്ചാണ് തകർത്തത്. ഇത് അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഇന്ന് അഞ്ച് മണിയോടെ ആയിരുന്നു ഡെപ്യൂട്ടി മേയർ ആദ്യം ഉദ്ഘാടനം നിർവഹിച്ച തൃശ്ശൂർ അരിസ്റ്റോ റോഡ് മന്ത്രി ആര്‍ ബിന്ദു വീണ്ടും ഉദ്ഘാടനം ചെയ്തത്. ഡെപ്യൂട്ടി മേയറുടെ ഉദ്ഘാടന ഫലകം നീക്കാന്‍ എത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടർന്ന് മന്ത്രിക്ക് ഉദ്ഘാടനം ചെയ്യാനുള്ള ഫലകം റോഡിന് മറുവശത്തായി കോര്‍പറേഷന്‍ സജ്ജീകരിക്കുകയായിരുന്നു.
കോർപ്പറേഷന്റെ വാഹനം ഇടിപ്പിച്ചാണ് ഡെപ്യൂട്ടി മേയർ സ്ഥാപിച്ച ഫലകം തകർത്തതെന്ന് ദൃക്സാക്ഷി പറഞ്ഞു. തകർത്ത ഫലകം അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തതായി ഇയാൾ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ എംഎല്‍ റോസിയാണ് കോണ്‍ഗ്രസ് കൗൺസിലര്‍മാരുടെ നേതൃത്വത്തില്‍ ആദ്യം റോഡ് ഉദ്ഘാടനം ചെയ്തിരുന്നത്. മേയറുടെയും ഭരണസമിതിയുടെയും താത്‌പര്യത്തിന് വിരുദ്ധമായി ഡെപ്യൂട്ടി മേയർ എംഎൽ റോസി റോഡ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. ഇതേ റോഡ് ഇന്ന് മന്ത്രിയെത്തി വീണ്ടും ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍ റോസി വിശിഷ്ടാതിഥിയായാണ് എത്തിയത്.





























