കോന്നി : പഞ്ചായത്തിലെ ആറാംവാർഡിൽ ചെങ്കുളം പാറയുടമ കൈയേറി പഞ്ചായത്ത് റോഡിന് കുറുകെ സ്ഥാപിച്ചിരിക്കുന്ന ഗേറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അനി സാബു തോമസിനെ എൽഡിഎഫ് അംഗങ്ങൾ ഓഫീസിനുള്ളിൽ ഉപരോധിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പാറമട ദുരന്തത്തിന് ശേഷവും പ്രസിഡന്റും സെക്രട്ടറിയും ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു ആരോപണം. പാറമട ഉടമ സ്ഥാപിച്ച കവാടം നീക്കം ചെയ്യുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. ഉദയകുമാർ, ജിഷ ജയകുമാർ, തുളസീ മോഹൻ, പുഷ്പ ഉത്തമൻ എന്നിവരാണ് പ്രസിഡന്റിനെ ഉപരോധിച്ചത്.
പഞ്ചായത്തിലെ പാറമടകൾക്ക് അനധികൃതമായി നൽകിയിട്ടുള്ള ലൈസൻസ് റദ്ദ് ചെയ്യണമെന്നും പഞ്ചായത്ത് ഭരണസമിതിക്കെതിരേ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ കോന്നി പഞ്ചായത്ത് ഓഫീസ് പടിക്കൽ മാർച്ചും ധർണയും നടത്തി. സിപിഎം ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. എം.എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്. സുരേശൻ, ജിജോ മോഡി, ആർ. ഗോവിന്ദ്, പി. രാജേഷ്‌കുമാർ, കെ. തുളസീമണിയമ്മ, കെ.പി. ശിവദാസ് എന്നിവർ പ്രസംഗിച്ചു.






























