കൊച്ചി : തൃക്കാക്കര തിരിച്ചുപിടിക്കാൻ അഡ്വ.കെ.എസ് അരുണ്‍കുമാറിനെ കളത്തിലിറക്കാൻ എല്‍.ഡി.എഫ്. ചാനല്‍ചര്‍ച്ചകളിലെ സി.പി.എമ്മിന്റെ യുവമുഖമാണ് അഭിഭാഷകന്‍ കൂടിയായ അരുണ്‍കുമാര്‍. സി.പി.എമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ അരുണ്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്.
ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണ്‍കുമാറിന്റെ കന്നിയങ്കമാണിത്. തൃക്കാക്കര തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി അരുണ്‍കുമാറിനെ ഏല്‍പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉമാ തോമസാണ് അരുണ്‍കുമാറിന്റെ പ്രധാന എതിരാളി. ബി.ജെ.പി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. മേയ് 31-നാണ് പോളിങ്. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും.