തിരുവനന്തപുരം : കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ കഴക്കൂട്ടത്ത് നടന്ന വിപുലമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ടെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ താൻ എപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടായിരുന്നുവെന്നത് അവർക്ക് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കിയും പാരിതോഷികങ്ങൾ നൽകിയും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പണമിടപാടുകളാണ് മണ്ഡലത്തിൽ നടന്നത്. വെറും നാല് വോട്ടിന് വേണ്ടി ഒന്നര ലക്ഷം രൂപ വിലയുള്ള സാധനങ്ങൾ പോലും ബിജെപി നൽകിയതായി തനിക്കറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം അഴിമതികൾ മുൻപും ബിജെപി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






























