കണ്ണൂർ : കടുത്ത വേനൽ ചൂടിൽ നാട് വലയുമ്പോൾ കണ്ണൂർ നഗരമധ്യത്തിലെ ജനങ്ങൾക്ക് ദുരിതമായി കിണർ വെള്ളത്തിലെ മാലിന്യമലിനീകരണം. നഗരത്തിലെ പാറക്കണ്ടി, താളിക്കാവ് പ്രദേശങ്ങളിലെ കിണറുകളിലാണ് സ്വീവേജ് ലൈനിൽ നിന്നുള്ള മാലിന്യം കലർന്നത്. ഇതോടെ പത്തോളം കുടുംബങ്ങളും പ്രദേശത്തെ ഹോട്ടലുകളും കുടിവെള്ളത്തിനായി കടുത്ത ബുദ്ധിമുട്ട് നേരിടുകയാണ്. വേനൽ എത്ര കടുത്താലും വറ്റാത്ത നീരുറവകളുണ്ടായിരുന്ന ഈ പ്രദേശത്തെ കിണറുകൾ ഇപ്പോൾ പൂർണ്ണമായും ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. വെള്ളത്തിന് കടുത്ത ദുർഗന്ധം അനുഭവപ്പെടുന്നതിനാൽ കുടിക്കാനോ അലക്കാനോ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള സ്വീവേജ് പൈപ്പ് ലൈനിലുണ്ടായ തകരാറാണ് മലിനീകരണത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. വൻകിട സ്ഥാപനങ്ങൾ അനധികൃതമായി മാലിന്യങ്ങൾ സ്വീവേജ് ലൈനിലേക്ക് തുറന്നുവിടുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്. ഒരാഴ്ചയിലധികമായി കുടിവെള്ളം പണം കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് ഇവിടുത്തെ ജനങ്ങൾ. പ്രായമായവരും രോഗികളുമുള്ള വീടുകളിൽ ഒരു ബക്കറ്റ് വെള്ളത്തിനായി പോലും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.






























