തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായുള്ള ഉഭയകക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് ഊർജിതമായി തുടരുന്നു. 21 അംഗ മന്ത്രിസഭയുടെ പട്ടിക ഞായറാഴ്ച വൈകുന്നേരത്തിനകം ഗവർണർക്ക് കൈമാറാനാണ് മുന്നണി ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായിട്ടുണ്ട്. 2011-ലെ മാതൃകയിൽ വ്യവസായം, ഐടി, തദ്ദേശഭരണം, പൊതുമരാമത്ത്, സാമൂഹ്യനീതി, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകളായിരിക്കും ലീഗിന് ലഭിക്കുക. എന്നാൽ, ഡോക്ടർ എം.കെ. മുനീറിനായി ഉന്നയിച്ച അധിക ക്യാബിനറ്റ് പദവിയോ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമോ ലീഗിന് നൽകേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്.
രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉറച്ചുനിൽക്കുകയാണെങ്കിലും ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനാണ് കോൺഗ്രസ് നീക്കം. ഇതുപ്രകാരം മോൺസ് ജോസഫ് മന്ത്രിയായും തോമസ് ഉണ്ണിയാടൻ ഡെപ്യൂട്ടി സ്പീക്കറായും വരാൻ സാധ്യതയുണ്ട്. പി.ജെ. ജോസഫിനായി പ്രത്യേക ക്യാബിനറ്റ് പദവി അവർ ആവശ്യപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് റവന്യൂ മന്ത്രിയായി വി.ഡി. സതീശൻ മന്ത്രിസഭയിൽ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോടെ ഹൈക്കമാൻഡിന് കൈമാറും.































