എറണാകുളം : പരാതിക്കാരന്റേതല്ലാത്ത കാരണം കൊണ്ട് സംഭവിച്ച ലീക്കേജ് നഷ്ടത്തിന് ഉപഭോക്താവിൽ നിന്നും അധിക തുക ഈടാക്കാൻ കഴിയില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മുതിർന്ന പൗരനും വിമുക്തഭടനുമായ മാർട്ടിൻ പൈവക്ക് 15691 രൂപ വെള്ളക്കരമായി അടക്കണം എന്ന് കാണിച്ച് 2024 ജൂലൈ മാസത്തിൽ വാട്ടർ അതോറിറ്റിയിൽ നിന്നും അധിക ബില്ല് ലഭിച്ചു. ബില്ല് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ അതോറിറ്റിയെ സമീപിച്ചു. മീറ്റർ ബോക്സിന് സമീപം വാൽവിന്റെ തകരാർ മൂലം വെള്ളം ലീക്കായി എന്ന് പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. 10 വർഷത്തിലൊരിക്കൽ മാത്രമേ ലീക്കേജ് ബെനിഫിറ്റ് ഉപഭോക്താവിന് ലഭിക്കൂ എന്നും നേരത്തെ തന്നെ 24,000/- രൂപ വന്നപ്പോൾ ലീക്കേജ് ബെനഫിറ്റ് പതിനായിരം രൂപയായി ജല അതോറിറ്റി കുറച്ചു നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അതിനാൽ നിലവിൽ ലീക്കേജ് ബെനിഫിറ്റ് ലഭിക്കാനുള്ള അവകാശം പരാതിക്കാരനില്ലെന്ന കാരണം പറഞ്ഞ് വാട്ടർഅതോറിറ്റി പരാതിക്കാരന്റെ ആവശ്യം നിരാകരിച്ചു.
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം പാഴായ വെള്ളത്തിൽ അവർക്ക് തന്നെയാണ് ഉത്തരവാദിത്വം, അതിൽ ഉപഭോക്താവിനെ ശിക്ഷിക്കുന്നത് തെറ്റാണ്. മാത്രമല്ല ഇതിനുമുമ്പ് ബെനിഫിറ്റ് ലഭിച്ചത് ലീക്കേജ് മൂലമായിരുന്നില്ല എന്നും പരാതിക്കാരൻ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു. കൃത്യമായ പരിശോധന നടത്തേണ്ടതും എന്തെങ്കിലും ലീക്കുകൾ ഉണ്ടെങ്കിൽ അത് കണ്ടെത്തേണ്ട ചുമതല വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർക്കാണ്. അതിന് ഉപഭോക്താവിനെ പഴിക്കേണ്ടതില്ലെന്നും നിയമവിരുദ്ധമായി നൽകിയ ബില്ല് റദ്ദാക്കിക്കൊണ്ട് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. വാട്ടർ അതോറിറ്റി നൽകിയ ബില്ല് റദ്ദാക്കുകയും കൂടാതെ 10000/- രൂപ കോടതി ചെലവായി നൽകണമെന്ന് കേരള വാട്ടർ അതോറിറ്റി പള്ളിമുക്ക് ഡിവിഷന് കോടതി ഉത്തരവ് നൽകി.





























