കോന്നി : കഴിഞ്ഞ ദിവസം അരുവാപ്പുലം കുഴികൽ കടവിൽ പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ മുന്നറിയിപ്പ് വനപാലകർ അവഗണിച്ചതിന് ശേഷം ഇതേ സ്ഥലത്ത് മറുകരയിലൂടെ പുലി നടന്നുപോകുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തി. അരുവാപ്പുലം കുഴിക്കൽ കടവിന് അക്കരയുള്ള മറിയ കടവിൽ കൂടി പുലി നടന്നു നീങ്ങുന്ന രാത്രികാല ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. കല്ലേലി സ്വദേശി സജീവും സമീപവാസികളും ആണ് പുലിയെ രാത്രിയിൽ കാണുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്. നായയുടെ കുര കേട്ട് നോക്കുമ്പോൾ ആണ് പുലിയെ കണ്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ വനപാലകരെ അറിയിക്കുകയും കുമ്മണ്ണൂർ ഫോറെസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നതാണ്. എന്നാൽ പുലി ഇറങ്ങി എന്നത് അഭ്യൂഹം മാത്രമാണ് എന്നും പുലിയുടെ കാൽപാടുകളോ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകളോ പരിശോധനയിൽ ലഭിച്ചിട്ടില്ല എന്നുമായിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇതിനിടെയിലാണ് വനപാലകരുടെ നിഗമനങ്ങൾ കാറ്റിൽ പറത്തി ഇതേ സ്ഥലത്ത് ആറിന് അക്കരെ മറിയക്കടവിൽ കൂടി പുലി നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തിയത്.
നാട്ടുകാർ കുമ്മണ്ണൂർ ഫോറെസ്റ്റേഷൻ അധികൃതരെ വിവരം ധരിപ്പിക്കുകയും ഇവർ സ്ഥലത്തി ദൃശ്യം പരിശോധിച്ച ശേഷം ദൃശ്യത്തിൽ ഉള്ളത് പുലി തന്നെ എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആറ്റിൽ മീൻ പിടിക്കുവാൻ എത്തിയവർ ഉൾപ്പെടെ പുലിയെ പലതും തവണ കണ്ടു. എന്നിട്ടും നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ വേണ്ടി വന്നു വനപാലകർക്ക് അരുവാപുലത്ത് ഇറങ്ങിയത് പുലി തന്നെ എന്ന് സ്ഥിരീകരിക്കുവാൻ. സ്ഥലത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.





























