തിരുവനന്തപുരം: മതിയായ ഉപകരണങ്ങളില്ലാത്തതിനാൽ മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയകളുടെ എണ്ണം കുറച്ചു. കുടിശ്ശിക തീർക്കാത്തതിനാൽ ഉപകരണങ്ങൾ നൽകിയിരുന്ന കമ്പനികൾ ഏപ്രിൽ ഒന്നു മുതൽ വിതരണം നിർത്തിയതാണ് കാരണം. ദിവസം 16 മുതൽ 20 വരെ ശസ്ത്രക്രിയകൾ നടന്നിരുന്നിടത്ത് രണ്ടാഴ്ചയോളമായി നാലോ അഞ്ചോ ശാസ്ത്രക്രിയകളാണ് നടക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ശേഷിക്കുന്ന ഉപകരണങ്ങളും തീരുന്നതോടെ ശസ്ത്രക്രിയകൾ പൂർണമായി നിലയ്ക്കും.
ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം തുടങ്ങിയവയാണ് പ്രധാനമായും പ്രതിസന്ധിയിലായിരിക്കുന്നത്. 2022 മുതൽ കാത്ത് ലാബിലേക്ക് ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്ത കമ്പനികൾക്ക് 49.18 കോടി രൂപയാണ് നൽകാനുള്ളത്. ഇതിൽ നാലുകോടി നൽകിയതായി അധികൃതർ പറയുന്നുണ്ട്. സ്റ്റെന്റ് നൽകാൻ ഒരു കമ്പനി തയ്യാറായിട്ടുണ്ടെങ്കിലും കത്തീറ്റർ, ഗ്രേഡ് വയറുകൾ, ബലൂൺ തുടങ്ങിയ മറ്റു ഉപകരണങ്ങൾ ലഭ്യമല്ല. മുഴുവൻ ഉപകരണങ്ങളും ലഭിക്കാതെ ശസ്ത്രക്രിയകൾ നടത്താനാവില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.





























