തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ ശുപാർശ കത്ത് വിവാദത്തിൽ തുടരന്വേഷണത്തിന് കേസെടുക്കേണ്ടി വരും. അട്ടിമറി വ്യക്തമാക്കുന്നതാണ് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ തന്നെ വ്യാജ രേഖയുടെ ഉറവിടം കണ്ടെത്താൻ കേസെടുക്കേണ്ടി വരുമെന്നാണ് സൂചന. വിഷയത്തിൽ കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും.
ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. ആരോപണം നേരിടുന്ന സിപിഎം കൗൺസിലര്‍ ഡിആര്‍ അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും. ഇതിന് ശേഷം മേയറുടെ ഓഫീസിലെ ജീവനക്കാരുടേയും മൊഴിയെടുക്കും. പിന്നീടാവും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
വിവാദ വിഷയത്തിൽ മേയർ നേരിട്ട് പോലീസിൽ പരാതി നൽകിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാത്തത്. പരാതി നൽകിയാൽ സംശയമുള്ളവരെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വരും. ഓഫീസിലെ കമ്പ്യൂട്ടറും പ്രധാനപ്പെട്ട ആളുകളുടെ ഫോണുകളും അടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും. എന്നാൽ ഇതിനിടെയാണ് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി എടുത്ത മേയറുടെ മൊഴിയിൽ അട്ടിമറി സാധ്യത പങ്കുവച്ചിരിക്കുന്നത്.