തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെയും കൗണ്‍സിലർ ഡിആർ അനിലിന്റെയും മൊഴി രേഖപ്പെടുത്താൻ കഴിയാതെ ക്രൈം ബ്രാഞ്ച്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രണ്ടുപേരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല. ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴിഞ്ഞുമാറി.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂരും എന്ന് മൊഴി നൽകുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ല. രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ ഉടൻ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ഇതുവരെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ. വിവാദ കത്തുമായി ബന്ധപ്പെട്ട് മേയർക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്.





























