ന്യൂഡൽഹി : ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതക്കുറവും അമിതവിലയുമായി ബന്ധപ്പെട്ട പരാതിയിൽ സ്വമേധയാ കേസെടുത്ത് കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നാലുവർഷമായി കെട്ടിക്കിടക്കുന്ന കേസ് വേഗത്തിൽ തീർപ്പാക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. നാലുവർഷത്തിനിടെ 57 തവണയാണ് കേരള ഹൈക്കോടതി കേസ് മാറ്റിവെച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനിടെ, സ്തനാർബുദ ബാധിതയായ പരാതിക്കാരി മരിച്ചു. ഇപ്പോൾ സുപ്രീംകോടതി സ്വമേധയാ പരിഗണിക്കുന്ന കേസിൽ കക്ഷിചേരാൻ പരാതിക്കാരിയുടെ ഭർത്താവ് അപേക്ഷ നൽകിയിട്ടുണ്ട്. ജീവൻരക്ഷാ മരുന്നുകളിൽ ഭൂരിഭാഗവും പേറ്റന്റ് ഉള്ളവയാണെന്നും ഇക്കാരണത്താൽ അമിത വിലയാണെന്നും പരാതിക്കാരിയുടെ ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ ചൂണ്ടിക്കാട്ടി.
ഇത്തരം മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനായി ഇവയുടെ നിർമാണത്തിന് നിർബന്ധിത ലൈസൻസ് നൽകാൻ പേറ്റന്റ് നിയമപ്രകാരം കേന്ദ്രസർക്കാരിന് അധികാരമുണ്ട്. എന്നാൽ, 2005 മുതൽ ഇന്നുവരെ ആകെ ഒരു ലൈസൻസുമാത്രമാണ് ഇത്തരത്തിൽ നൽകിയതെന്ന് ഗ്രോവർ പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ഉദ്ദേശിച്ചതല്ലെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാകാത്തതുകൊണ്ടാണ് അതുചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിക്കാരിയുടെ മരണത്തിനുശേഷം വിഷയം പൊതുതാത്പര്യഹർജിയായി ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഹൈക്കോടതിയിലെ വിഷയം ഇടുങ്ങിയതാണെന്ന് ഗ്രോവർ വാദിച്ചു. പേറ്റന്റ് നിയമത്തിലെ നൂറാം വകുപ്പുപ്രകാരം അർബുദചികിത്സയ്ക്കുള്ള റിബോസിക്ലിബ് എന്ന ജനറിക് മരുന്നിന്റെ നിർമാണലൈസൻസ് അനുവദിച്ച് ലഭ്യത ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി 2022-ൽ കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, സ്തനാർബുദം ദേശീയ അടിയന്തരാവസ്ഥയല്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസ് നൽകാൻ കേന്ദ്രം വിസമ്മതിച്ചു. സംസ്ഥാനസർക്കാർ ഈ മരുന്ന് ഇറക്കുമതിചെയ്ത് മിതമായ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് സ്റ്റാൻഡിങ് കോൺസെൽ ആൽജോ ജോസഫ് അറിയിച്ചു.






























